കോഴി. മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവച്ച 2 പേർക്ക് അണുബാധ, തിയറ്ററും ഐസിയുവും അടച്ച് പൂട്ടി.

 

കോഴിക്കോട് / കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വൃക്ക മാറ്റിവച്ച രണ്ടു പേർക്ക് അണുബാധ. വൃക്ക മാറ്റിവച്ച ഒരാളുടെ മൂത്രത്തിനു നിറവ്യത്യാസം കണ്ടതിനെ തുടർന്നു നടത്തിയ പരിശോധനയിൽ പൂപ്പൽബാധ ഉണ്ടെന്നു കത്തുകയായിരുന്നു. തുടർന്ന് രണ്ടാമത്തെ ആളെയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. എയർകണ്ടീഷനറിൽനിന്നും വെള്ളം തിയറ്ററിലേക്ക് എത്തിയതാണ് അണുബാധക്ക് കാരണമായി മുഖ്യമായും സംശയിക്കുന്നത്.

സംസ്ഥാനത്ത ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥതക്ക് ഉത്തമ ഉദാഹരണമായിരിക്കുകയാണ് സംഭവം. തിരുവനന്തപുരത്ത് ഡോക്ടർമാരുടെ അനാസ്ഥമൂലം വൃക്ക മാറ്റിവെക്കൽ വൈകിയതിനെ തുടർന്ന് രോഗി മരണപ്പെട്ട സംഭവം ഉണ്ടാക്കിയ വിവാദങ്ങൾ കെട്ടടങ്ങുന്നതിനിടെയാണ് ആരോഗ്യ രംഗത്തെ ഗുരുതരമായ മറ്റൊരു വീഴ്ച കൂടി പുറംലോകത്തേക്കു എത്തിയിരിക്കുന്നത്. അനാസ്ഥയുടെ മറ്റൊരു സംഭവം കൂടി പുറത്ത് വന്നിരിക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വൃക്ക മാറ്റിവച്ച രണ്ടു പേർക്കും യഥാസമയം വിദഗ്ധ ചികിത്സ നൽകിയതിനാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായില്ലെന്നാ ണ് ഡോക്ടർമാർ പറയുന്നത്. ഒരാളെ തീവ്രപരിചരണ വിഭാഗത്തിലും മറ്റൊരാളെ പേ വാർഡിലുമാണു പ്രവേശിപ്പിച്ചത്. അതേസമയം, പൂപ്പൽബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അധികൃതർ ഇതോടെ അടച്ച് പൂട്ടി.

പ്ലാസ്റ്റിക് സർജറി, കാർഡിയോ തൊറാസിക് സർജറി, ഉദരരോഗ ശസ്ത്രക്രിയ എന്നീ വിഭാഗങ്ങൾ ഉപയോഗിക്കുന്ന തിയറ്റർ താൽക്കാലികമായി യൂറോളജി വിഭാഗത്തിനു കൂടി നൽകാനാണ് തീരുമാനം. മൂന്നു വിഭാഗങ്ങൾക്കു ശസ്ത്രക്രിയ ഇല്ലാത്ത ദിവസങ്ങളിൽ യൂറോളജി വിഭാഗത്തിനു ഉപയോഗിക്കാൻ കഴിയും വിധം തിയറ്റർ താൽക്കാലികമായി നൽകും.

എയർകണ്ടീഷനറിൽ നിന്നുള്ള വെള്ളം തിയറ്ററിലേക്ക് എത്തി പൂപ്പൽ ബാധ ഉണ്ടാകുന്നത് വരെ തിയറ്ററിന്റെ ചുമതലയുള്ള മെഡിക്കൽ ഓഫീസർ എന്ത് ചെയ്യുകയായിരുന്നു? എന്നതാണ് മനസിലാകാത്തത്. മരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു എന്നാണ് ഇത് സംബന്ധിച്ച് ഡോക്ടർമാർ നൽകുന്ന മറുപടി. വെള്ളത്തിന്റെ സാമ്പിൾ എടുത്ത് മൈക്രോബയോ ളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കു കയാണ്. ലാബിൽ നിന്നുള്ള ഫലം ലഭിച്ച ശേഷമേ തിയറ്റർ ഇനി തുറക്കൂകയുള്ളൂ.

അതേസമയം, മെഡിക്കൽ കോളജിൽ മൈക്രോ ബയോളജി വിഭാഗത്തിൽ പൂപ്പൽ പരിശോധന നടത്തുന്ന സീനിയർ സയന്റിഫിക് അസിസ്റ്റന്റ് മേയ് 31ന് വിരമിച്ചി രുന്നു. ഇതുവരെ പകരമുള്ള ആളെ അധികൃതർ നിയമിച്ചിട്ടില്ല. താൽക്കാലികമായി ആളെ വയ്ക്കാൻ അനുമതിക്കായി മെഡിക്കൽ കോളജിൽനിന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കത്തയച്ചെങ്കിലും ഒരു തുടർ നടപടിയും ഉണ്ടായില്ല.