ജമേഷ മുബിന്‍ ലക്ഷ്യമിട്ടത് ഐഎസ് മോഡല്‍ ആക്രമണം; കൂടുതല്‍ തെളിവുകള്‍ പുറത്ത്

കോയമ്പത്തൂര്‍. ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രതി ജമേഷ മുബിന്‍ ലക്ഷ്യമിട്ടത് ഐഎസ് മോഡല്‍ ആക്രമണമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആക്രമണത്തിന് മുമ്പ് ഇയാള്‍ ശരീരത്തിലെ രോമം മുഴുവന്‍ വടിച്ചു. ഭീകരാക്രമണത്തിന് മുമ്പ് ഐഎസ് ഭീകരര്‍ ഇത്തരത്തില്‍ ചെയ്യാറുണ്ട്. സ്‌ഫോടനത്തില്‍ ജമേഷ മുബിന്റെ ശരീരം പൂര്‍ണമായും ചിന്നിച്ചിതറിയില്ല. പരിശോധനകള്‍ക്ക് ആവശ്യമായ ശരീര ഭാഗങ്ങള്‍ സംഭവ സ്ഥലത്ത് നിന്നും ലഭിച്ചിരുന്നു.

ആക്രമണത്തിന് മുമ്പ് ഇയാള്‍ ശരീരത്തില്‍ നിന്നും രോമം നീക്കിയതായി എന്‍ഐഎ പറയുന്നു. ശരീരത്തിലെ രോമം നീക്കം ചെയ്യുവാന്‍ ഇയാള്‍ ഉപോഗിച്ച ട്രിമ്മര്‍ എന്‍ഐഎ കണ്ടെത്തി. ശരീര ഭാഗങ്ങളില്‍ ഒന്നും രോമങ്ങള്‍ ഉണ്ടായിരുന്നില്ല. സ്‌ഫോടനത്തിനായി പുറപ്പെടുന്നതിന് മുമ്പ് മുബിന്‍ പ്രാര്‍ത്ഥിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇതിന് ശേഷം സ്ലേറ്റില്‍ ചോക്ക് ഉപയോഗിച്ച് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കൊടിയും വരയ്ക്കുന്നത് കാണാം. ഇതിന് താഴെ അള്ളാഹുവിന്റെ കൊട്ടാരത്തില്‍ തൊടാന്‍ ധൈര്യപ്പെടുന്നവരെ ഇല്ലാതാക്കുമെന്നും എഴുതിയിരുന്നു.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ആക്രമണത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മുബിന്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയത്. ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മൗലവി സഹാരണ്‍ ബിന്‍ ഹാഷിമിന്റെ വീഡിയോകള്‍ മുബിന്‍ സ്ഥിരമായി കാണാറുണ്ടായിരുന്നു.