ശബരിമല യുവതിപ്രവേശനം: കടകംപള്ളി വിശ്വാസികളോട് മാപ്പ് പറയണമെന്ന് കുമ്മനം

ശബരിമല പ്രശ്നപരിഹാരത്തിനായുള്ള എന്‍ കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലിന്റെ ഉദ്ദേശ്യം വിശ്വാസ സംരക്ഷണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. പക്ഷെ ബില്ലിന്മേലുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി സ്വീകരിക്കും.

കേന്ദ്രം ബില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ട ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശ്വാസികളോട് ആദ്യം മാപ്പ് പറയണമെന്നും കുമ്മനം മാധ്യമങ്ങളോടു പറഞ്ഞു.

ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ബില്‍ കൊണ്ട് വരുന്നതാണ് ഉചിതമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്.

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ എന്‍കെ പ്രേമചന്ദ്രനാണ് സ്വകാര്യ ബില്ലിന് നോട്ടീസ് നല്‍കിയത്. ബില്ല് വെള്ളിയാഴ്ച അവതരിപ്പിക്കാനാണ് അനുമതി കിട്ടിയത്. പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലാകുമിത്. ശബരിമല ശ്രീധര്‍മ്മക്ഷേത്ര ബില്‍ എന്ന പേരിലാണ് നോട്ടീസ് നല്‍കിയത്. ശബരിമലയില്‍ നിലവിലെ ആചാരങ്ങള്‍ തുടരണം എന്നാണ് ബില്ലില്‍ എന്‍ കെ പ്രേമചന്ദ്രന്‍ നിര്‍ദ്ദേശിക്കുന്നത്.

സാധാരണ സ്വകാര്യ ബില്ലുകള്‍ സഭയില്‍ പാസാകാറില്ല. ആചാരങ്ങളുടെ സംരക്ഷണത്തിന് നിയമം ആലോചിക്കും എന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്രം ഈ സ്വകാര്യ ബില്ലിനോട് എന്ത് സമീപനം സ്വീകരിക്കും എന്നത് പ്രധാനമാകും.