ഒരുപാട് ചിന്തിച്ചിട്ടും പറ്റില്ല എന്ന് പറഞ്ഞ സിനിമയാണ് അനിയത്തിപ്രാവ്, കുഞ്ചാക്കോ ബോബന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. മലയാള സിനിമയിലെ റൊമാന്റിക് ഹീറോ പരിവേഷം എന്നും ചാക്കോച്ചന് തന്നെയാണ്. കരിയറില്‍ ബ്രേക്ക് എടുത്ത് വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തിയപ്പോഴും ഇരു കൈകളും നീട്ടിയാണ് ആരാധകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. ഫാസില്‍ സംവിധാവനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയായിരുന്നു കുഞ്ചാക്കോ ബോബന്‍ മലയാള സിനിമയില്‍ തുടക്കം കുറിച്ചത്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടന്‍.

അനിയത്തി പ്രാവ് തന്റെ മുന്നില്‍ വരുമ്പോള്‍ ഒരുപാട് ആലോചിച്ച ശേഷം ചെയ്യണ്ട എന്ന് തീരുമാനിച്ച സിനിമയായിരുന്നുവെന്നും അതിലെ കഥാപാത്രം ചെയ്യാന്‍ താന്‍ ഒക്കെ ആകുമോ എന്ന ചിന്തയാണ് അതിനു പ്രേരിപ്പിച്ചതെന്നും ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍ ഇങ്ങനെ, ‘കഥ പറയാന്‍ എത്തുന്നവര്‍ മുന്നോട്ടു വയ്ക്കുന്ന ആത്മവിശ്വാസം പ്രധാനമാണ്. ആദ്യ കേള്‍വിയില്‍ തന്നെ നമ്മള്‍ എത്രത്തോളം കഥയുമായി അടുക്കുന്നു എന്നതിലും കാര്യമുണ്ട്. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ തന്നെ ‘യെസ്’ പറയാന്‍ കൂടുതലൊന്നും ആലോചിക്കേണ്ടി വരില്ല. ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന സിനിമയുടെ കഥ അത്തരത്തിലൊന്നാണ്. ‘അഞ്ചാം പാതിര’യും കഥ കേട്ടപ്പോള്‍ തന്നെ ഒക്കെ പറയുകയായിരുന്നു.

പാട്ടില്ല, ഡാന്‍സില്ല, പ്രണയമില്ല, വലിയ താരനിരയില്ല, എങ്കിലും വണ്‍ലൈന്‍ ത്രില്ലടിപ്പിച്ചു. ‘അഞ്ചാം പാതിര’യുടെ കഥ കേട്ട് കഴിഞ്ഞു ഞാന്‍ ഉടനെ സംവിധായകനോട് ചോദിച്ചത് ഇത് ഏതു കൊറിയന്‍ സിനിമയില്‍ നിന്ന് അടിച്ചെടുത്തതാ എന്നാണ്. ഒരുപാട് ചിന്തിച്ചിട്ടും പറ്റില്ല എന്ന് പറഞ്ഞ സിനിമയാണ് ‘അനിയത്തിപ്രാവ്’. ആ കഥാപാത്രത്തിന് ഞാന്‍ പറ്റുമോ എന്ന ചിന്തയാണ് നോ പറയാന്‍ പ്രേരിപ്പിച്ചത്. ഏറെ ആലോചനകള്‍ക്ക് ശേഷമാണു സമ്മതം മൂളിയത്’.