മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തൂക്കി കൊല്ലണം, ലോക്സഭയിൽ ആക്രമണം നടത്തിയ മനോരഞ്ജന്‍റെ പിതാവ്

ന്യൂഡൽഹി: ‘മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തൂക്കി കൊല്ലണം. ലോക്സഭയിൽ ആക്രമണം നടത്തിയ മനോരഞ്ജന്റെ പിതാവ് ദോവരാജൻ മാധ്യമങ്ങളോട് പറഞ്ഞു. മകൻ ലോക്സഭയിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത് ടി വിയിലൂടെയാണ് കണ്ടത്. മകന് ഒരു പാർട്ടിയുമായി ബന്ധമില്ല. ബം​ഗളൂരൂവിലേക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയതാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തൂക്കിക്കൊല്ലണമെന്നും ദേവരാജൻ പറഞ്ഞു.

സന്ദർശക ഗാലറിയിൽ നിന്ന് എംപിമാർ ഇരിക്കുന്ന ഭാഗത്തേക്ക് എടുത്തുചാടിയ ഇവരെ എംപിമാർ കീഴടക്കി. ഫോറൻസിക് സംഘം പാർലമെന്റിലെത്തി സാമ്പിളുകൾ ശേഖരിച്ചു. പാർലമെന്റിനകത്തും പുറത്തും കളർസ്‌മോക്ക് സ്പ്രേ കത്തിക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ നാലുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഒരു സ്ത്രീ അടക്കം രണ്ടുപേരാണ് പാർലമെന്റിന് പുറത്ത് പിടിയിലായത്.അമോൽ ഷിൻഡെ,നീലം എന്നിവരെയാണ് പാർലമെന്റിന് പുറത്ത് നിന്ന് പിടികൂടിയത്. എന്നാൽ സ്വന്തം നിലക്കാണ് പാർലമെന്റിൽ എത്തിയതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി.ഒരു സംഘടനയുമായും ബന്ധമില്ലെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.

അതിനിടെ അക്രമികൾക്ക് പാസ് നൽകിയ ബി.ജെ.പി എം.പി പാർലമെന്ററികാര്യ മന്ത്രിക്ക് വിശദീകരണം നൽകി. കുടക് എം.പി പ്രതാപ് സിംഹയാണ് വിശദീകരണം നൽകിയത്. സാഗർശർമ്മയുടെ പാസിൽ ഒപ്പിട്ടത് ബി.ജെ.പി എം.പിയായ പ്രതാപ് സിംഹയായിരുന്നു.ലോക്‌സഭാ സ്പീക്കർക്ക് ഉടൻ വിശദീകരണം നൽകും.