എം.വി. ഗോവിന്ദൻ പൊളിറ്റ്ബ്യൂറോ അംഗമാകും

കോടിയേരി ബാലകൃഷ്ണന്‍റെ ഒഴിവിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പൊളിറ്റ്ബ്യൂറോ അംഗമാകും. പിബിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമെന്നും പാർട്ടി നൽകിയ ഉത്തരവാദിത്തം കൂട്ടായ പ്രവർത്തനത്തിലൂടെ നിർവഹിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. പിണറായിയുടെ രണ്ടാം മന്ത്രിസഭയിൽ അംഗമായിരുന്ന എം.വി. ഗോവിന്ദന്‍ പിന്നീട് മന്ത്രിസ്ഥാനം രാജിവച്ച് സംസ്ഥാന സെക്രട്ടറിയാവുകയായിരുന്നു. കോടിയേരിയുടെ അനാരോഗ്യത്തെ തുടർന്നായിരുന്നു ഇത്.

കഴിഞ്ഞ ഒന്നരവര്‍ഷം എം.വി.ഗോവിന്ദന് നേട്ടങ്ങളുടെ ദിനങ്ങൾ ആയിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ കോട്ടയായ തളിപ്പറമ്പിൽ നിന്ന് മൂന്നാംതവണ നിയമസഭയിലെത്തിയ അദ്ദേഹം ആദ്യമായി മന്ത്രിയായി. വൈകാതെ പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയായി. രണ്ടുമാസം പിന്നിടുംമുന്‍പ് പാര്‍ട്ടിയുടെ പരമോന്നത കാര്യനിര്‍വഹണസമിതിയായ പൊളിറ്റ്ബ്യൂറോയിലും എത്തി.

1991 ൽ സംസ്ഥാന കമ്മിറ്റിയിലെത്തി. 2006 മുതൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം. ഇതിനിടെ രണ്ടു തവണ തളിപ്പറമ്പിൽനിന്ന് നിയമസഭയിലെത്തി. 2002 മുതൽ 2006 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. എറണാകുളം ജില്ലാസെക്രട്ടറി, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന കമ്മറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചുവരികയാണ്.