തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി, മർദ്ദിച്ചു; സൽമാനെതിരെ ഐശ്വര്യ

അഭിനയമികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കൈയിലെടുത്ത ഇന്ത്യന്‍ സിനിമ കണ്ടഎക്കാലത്തെയും മികച്ച നായികമാരില്‍ ഒരാളാണ് ഐശ്വര്യ റായ്. ഇന്നും ഐശ്വര്യയുടെ താരപദവിക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. സിനിമ പോലെ തന്നെ ഐശ്വര്യയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

താരത്തിന്റെ പ്രണയങ്ങളും വലിയ ചര്‍ച്ചകളായിട്ടുണ്ട്. ഐശ്വര്യയുടെ പ്രണയങ്ങളില്‍ ഏറെ ചര്‍ച്ചയായതായിരുന്നു സല്‍മാന്‍ ഖാനുമായുണ്ടായിരുന്നത്. ഇരുവരും വിവാഹം കഴിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായി അവസാനിക്കുകയായിരുന്നു ആ പ്രണയ ബന്ധം.

പ്രശ്നഭരിതമായിരുന്നു സല്‍മാന്റേയും ഐശ്വര്യയുടേയും ബ്രേക്കപ്പ്. ഐശ്വര്യയെ കാണാനായി സല്‍മാന്‍ ഖാന്‍ വീട്ടിലെത്തുകയും അര്‍ധ രാത്രി കഴിഞ്ഞും വീടിന് പുറത്ത് ബഹളം വെക്കുകയും ചെയ്തിരുന്നു. ഒടുവില്‍ സല്‍മാനെതിരെ ഐശ്വര്യയ്ക്ക് പൊലീസില്‍ പരാതി നല്‍കേണ്ടി വന്നിരുന്നു. 2002 ല്‍ പരസ്യമായി തന്നെ ഐശ്വര്യയും സല്‍മാനും പ്രണയ തകര്‍ച്ചയെക്കുറിച്ച് സംസാരിക്കുകയുണ്ടായി. പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു സല്‍മാന്റെ പ്രതികരണം.

എന്നാല്‍ സല്‍മാനെതിരെ ഗുരുതര ആരോപണങ്ങളാണ് ഐശ്വര്യ റായ് ഉന്നയിച്ചത്. തന്നെ മര്‍ദ്ദിച്ചതായും ഐശ്വര്യ ആരോപിച്ചു. ഇനിയൊരിക്കലും താന്‍ സല്‍മാന്‍ ഖാനൊപ്പം ഒരുമിച്ച് അഭിനയിക്കില്ലെന്ന് പ്രസ്താവനയും പുറത്തിറക്കി ഐശ്വര്യ റായ്. ഇന്നുവരെ ഐശ്വര്യ ആ വാക്കില്‍ നിന്നും പിന്നോട്ട് പോയിട്ടില്ല. സല്‍മാനുമൊത്ത് പിന്നൊരിക്കലും സ്‌ക്രീന്‍ പങ്കിട്ടിട്ടില്ല ഐശ്വര്യ റായ്. ഞാനും സല്‍മാനും കഴിഞ്ഞ മാര്‍ച്ചില്‍ പിരിഞ്ഞതാണ്. പക്ഷെ അവനത് അംഗീകരിക്കാനാകുന്നില്ല. ഞങ്ങള്‍ പിരിഞ്ഞ ശേഷവും അവന്‍ നിരന്തരം എന്നെ വിളിക്കുകയും എന്തൊക്കയോ പറയുകയും ചെയ്യുമായിരുന്നു.

എനിക്ക് എന്റെ കൂടെ അഭിനയിക്കുന്ന നടന്മാരുമായി ബന്ധമുണ്ടെന്ന് വരെ അവന്‍ സംശയിച്ചു. അഭിഷേക് ബച്ചന്‍ മുതല്‍ ഷാരൂഖ് ഖാന്‍ വരെയുള്ളവരുമായി എന്നെ ബന്ധപ്പെടുത്തി. സല്‍മാന്‍ എന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട്. ഭാഗ്യത്തിന് പാടുകളൊന്നുമില്ലായിരുന്നു. അതിനാല്‍ ഒന്നും സംഭവിക്കാത്തത് പോലെ ഞാന്‍ ജോലിക്ക് പോയി. സല്‍മാന്‍ എന്നെ വേട്ടയാടി. ഞാന്‍ ഫോണ്‍ എടുക്കാത്തപ്പോള്‍ സ്വന്തം ദേഹത്ത് പരുക്കേല്‍പ്പിച്ചു എന്നാണ് ഐശ്വര്യ പറഞ്ഞത്.