42-ാം വിവാഹ വാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും, ആശംസകളുമായി ആരാധകർ

മലയാളികളുടെ അഭിമാനമായ മെഗാസ്റ്റാർ മമ്മൂട്ടിക്കും ഭാര്യക്കും ഇന്ന് നാൽപ്പത്തിരണ്ടാം വിവാഹവാർഷികം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിപ്പേരാണ് ഇവർക്ക് വിവാഹ വാർഷിക ആശംസകൾ നേരുന്നത്. നിയമബിരുദം നേടിയ മുഹമ്മദ്കുട്ടി ഇസ്മായിൽ എന്ന മമ്മൂട്ടി രണ്ട് വർഷം അഭിഭാഷകനായി ജോലി നോക്കിയ ശേഷമാണ് ഭാര്യ സുൽഫത്തിന്റെ പൂർണപിന്തുണയോടെ സിനിമയിലെക്കിയത് .1971ലായിരുന്നു ആ അരങ്ങേറ്റം. കുടുംബത്തിനും സിനിമയ്ക്കും ഒരു പോലെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് മമ്മൂട്ടി.മമ്മൂട്ടിയെ പോലെ തന്നെ ദുൽഖറും സിനമാ നടനായതിനാൽ കുടുംബത്തിനും ആരാധകർ നിരവധിയാണ്. അവരുടെ കുടുംബവിശേഷങ്ങളറിയാൻ ആരാധകർക്കും താൽപ്പര്യമാണ്

1979ലാണ് മമ്മൂട്ടിയും സുൽഫത്തും വിവാഹിതരായത്.രണ്ട് മക്കളാണുള്ളത് സുറുമിയും ദുൽഖറും. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു മമ്മൂട്ടി വിവാഹശേഷം ഒന്നു രണ്ടു വർഷത്തിനുള്ളിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടനായി വളർന്നു. നടനാകാനുള്ള തന്റെ ശ്രമത്തിന് സുൽഫത്ത് നൽകിയ പിന്തുണ എന്ന് മമ്മൂട്ടി എടുത്തു പറയാറുമുണ്ട്. സുറുമിയാണ് മമ്മൂട്ടിയുടെ മൂത്ത മകൾ.സുറുമിയേക്കാൾ നാലുവയസ്സിന് ഇളയതാണ് ദുൽഖർ സൽമാൻ.കാർഡിയോ തൊറാസിക് സർജൻ ഡോ.മുഹമ്മദ് രഹാൻ സയീദാണ് സുറുമിയുടെ ഭർത്താവ്.ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ്. ദുൽഖറിനും ഭാര്യ അമാലിനും ഒരു പെൺകുട്ടിയാണ്.

തന്റെ കുടുംബ ജീവിതം മാറ്റിമറിച്ച സംഭവത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞതിങ്ങനെയാണ്, ഒരു വിവാഹ മോചന കേസിൽ കോടതിയിൽ ഹാജരായിരുന്നു. പ്രായമേറിയ ദമ്പതികളായിരുന്നു വിവാഹമോചനത്തിനായി എത്തിയത്. കോടതിയിൽ വിചാരണ നടന്നു കൊണ്ടിരിക്കെ കേസിലെ കക്ഷികളിലൊരാളായ ഭാര്യ തലകറങ്ങി വീഴുകയായിരുന്നു.അപ്പോൾ മമ്മൂട്ടിയേയും അവിടെ കൂടിയിരുന്നവരേയും ഞെട്ടിച്ചു കൊണ്ട് ഭർത്താവ് ഭാര്യയുടെ അടുത്തേക്ക് ഓടിയെത്തി. ഭാര്യയെ എടുത്തയാൾ ഉടനെ ആശുപത്രിയിലേക്ക് പോയി. ഇതിത്രയും കണ്ടു നിന്ന മമ്മൂട്ടി അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു. അവർക്ക് പിരിയണമെന്ന് ആഗ്രഹമില്ലായിരുന്നു. പക്ഷെ അവരുടെ കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നമാണ് വേർപിരിയിലേക്ക് എത്തിച്ചത്. എന്താണ് യഥാർത്ഥ സ്നേഹമെന്ന് താനപ്പോൾ തിരിച്ചറിഞ്ഞുവെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. അവരെപ്പോലെ തന്റെ പങ്കാളിയേയും സ്നേഹിക്കണമെന്ന് അന്ന് അവിവാഹിതനായിരുന്ന മമ്മൂട്ടി തീരുമാനിക്കുകയായിരുന്നുവത്രേ.