ക്വാറന്റീന്‍ അവസനിച്ച ദിവസം അപകടം, യുവാവിനും ഭാര്യയ്ക്കും ദാരുണാന്ത്യം

കൊടുങ്ങല്ലൂര്‍: സൗദിയില്‍ നിന്നും എത്തി ഒരാഴ്ച ക്വാറന്റീനില്‍. ക്വാറന്റീന്‍ അവസാനിച്ച് ഭാര്യയുമായി പുറത്തിറങ്ങിയ യുവാവിനെ കാത്തിരുന്നത് വന്‍ ദുരന്തം. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ യുവാവും ഭാര്യയും വാഹനാപകടത്തില്‍ മരിച്ചു. കാര പുതിയ റോഡ് നെടുംപറമ്പില്‍ കരീമിന്റെ മകന്‍ മുഹമ്മദ് ഷാന്‍ എന്ന 34 കാരനും ഭാര്യ ഹസീന (30)യുമാണ് മരിച്ചത്. ഇരുവരും മരിച്ചതോടെ അനാഥരായത് ഇവരുടെ നിയ, അമല്‍ എന്നിങ്ങനെ രണ്ട് മക്കള്‍ കൂടിയാണ്.

ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കോട്ടപ്പുറം – മൂതത്തകുന്നം പാലത്തില്‍ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട് കണ്ടെയ്‌നര്‍ ലോറിക്ക് അടിയിലേക്ക് മറിയുകയായിരുന്നു. ഷാനും ഹസീനയും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഇന്നലെ വൈകുന്നേരം 5.45ന് പാലത്തിന്റെ മൂത്തകുന്നത്തിനും വി.പി തുരുത്തിനും ഇടയിലായിരുന്നു അപകടം സംഭവിച്ചത്.

ഇരുവരും എറണാകുളം ലിസി ആശുപത്രിയില്‍ പോയി മടങ്ങി വരികയായിരുന്നു. ഈ സമയം കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. ഷാന്‍ സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഒരാഴ്ച മുമ്പാണ് നാട്ടില്‍ എത്തിയത്. കബറടക്കം ഇന്ന് എറിയാട് കടപ്പൂര് പള്ളിയില്‍ നടക്കും. മക്കള്‍: നിയ ഫാത്തിമ, അമല്‍ ഫര്‍ഹാന്‍.