സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടികളെ വലയിലാക്കി നഗ്ന ചിത്രങ്ങള്‍ സ്വന്തമാക്കും, പിന്നീട് ചൂഷണം, 24കാരന്‍ പിടിയില്‍

പാലക്കാട്: സോഷ്യല്‍ മീഡിയകളിലൂടെ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് അടുത്ത ശേഷം നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി ദുരുപയോഗം ചെയ്യുന്ന യുവാവ് പിടിയില്‍. കോട്ടയം ചങ്ങനാശേരി നാലുകോടി സ്വദേശി ജിത്തു റജി എന്ന 24കാരനാണ് പോലീസ് പിടിയിലായത്. രാത്രിയില്‍ കഞ്ചിക്കോട്ട് പാറപ്പിരിവ് ഭാഗത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ റജിയെ കണ്ട എസ്.ഐ: ആര്‍. രാജേഷിന്റെ നേതൃത്തിലുള്ള പട്രോളിങ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച് റജിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെയാണ് സൗഹൃദം നടിച്ച് ഇയാള്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്തതായി വ്യക്തമായത്. കഞ്ചിക്കോട് ഭാഗത്ത് ഇത്തരത്തില്‍ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കാണാനെത്തിയതായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായാണ് കൂടുതലും സൗഹൃദം സ്ഥാപിച്ചിരുന്നത്. ചാറ്റിനിടെ വീഡിയോകോള്‍ ചെയ്ത് കുട്ടികളുടെ നഗ്നത ചിത്രീകരിക്കുകയായിരുന്നു പ്രതിയുടെ പതിവ് എന്ന് പോലീസ് കരുതുന്നത്.

പോക്സോ നിയമവും ഐടി വകുപ്പും ചേര്‍ത്ത് കേസെടുത്തതായി വാളയാര്‍ ഇന്‍സ്പെക്ടര്‍ വി.എസ്. മുരളീധരന്‍ പറഞ്ഞു. എ.എസ്.ഐ. ജയകുമാര്‍, എസ്.സി.പി.ഒ. പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണു കേസന്വേഷിക്കുന്നത്. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) മുമ്ബാകെ ഹാജരാക്കിയ ജിത്തുവിനെ റിമാന്‍ഡ് ചെയ്തു.