കോവിഡ് നെഗറ്റീവാണെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചു, യുവാവ് മരിച്ചതിന് ശേഷം കോവിഡ് പോസിറ്റീവ്; പ്രതിഷേധം

അരീക്കോട് : കോവിഡ് നെഗറ്റീവാണെന്ന് പറഞ്ഞ് വീട്ടിലെത്തിയതിന് ശേഷം മരണപ്പെട്ട യുവാവിന് കോവിഡ് പോസിറ്റീവ്. സംഭവത്തില്‍ പ്രതിഷേധം ഉയരുകയാണ്. അരീക്കോട് പഞ്ചായത്തിലെ ചെമ്രക്കാട്ടൂര്‍ സ്വദേശി രതീഷ് (38) കൊവിഡ് ബാധിച്ച് മരിച്ചതില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

ഏപ്രില്‍ 22ാം തീയതിയാണ് രതീഷിനെ കൊവിഡ് ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ അസൗകര്യം ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ന്യൂമോണിയ വര്‍ദ്ധിക്കുകയും ശ്വാസതടസം നേരിടുകയും ചെയ്തതോടെ 23 ന് രാത്രിയോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി മാറ്റി.

25 ന് കൊവിഡ് നെഗറ്റീവായി എന്നു പറഞ്ഞ് ശാരീരിക പ്രയാസങ്ങള്‍ ഉണ്ടായിരിക്കെ തന്നെ ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചു എന്ന് പരാതിയില്‍ പറയുന്നു. വീട്ടിലെത്തിയതോടെ ശ്വാസതടസവും പ്രയാസങ്ങളും അനുഭവപ്പെട്ട രതീഷിനെ 26ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. മരണാനന്തരം നടത്തിയ പരിശോധനയില്‍ കൊവിഡ് ഫലം പോസറ്റീവായി കാണിക്കുകയും ചെയ്തു.

കൊവിഡ് പോസിറ്റീവായി തുടര്‍ന്ന രോഗിയോട് അധികാരികള്‍ കാണിച്ച ക്രൂരതയാണ് രതീഷിന്റെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളായ അജീഷ് എടാലത്ത് , ഷഫീഖ് ,കെ സാദില്‍ ,ബാബു ഗോകുലം എന്നിവര്‍ ജില്ലാ കലക്ടര്‍ ക്ക് പരാതി നല്‍കി