20 വര്‍ഷത്തെ കാത്തിരിപ്പ്, കോളജില്‍ തുടങ്ങിയ പ്രണയം, ഒടുവില്‍ കരിക്ക് താരം മിഥുന് പ്രണയ സാഫല്യം

വിവിധ ടെലിവിഷന്‍ പരിപാടികളില്‍ അവതാരകനായും ആര്‍ജെയായും നടനായും ശ്രദ്ധേയനായ മിഥുന്‍ എം ദാസ് വിവാഹിതനായി. ജിന്‍സിയാണ് മിഥുന്റെ വധു. 20 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് മിഥുന്റെ പ്രണയം പൂവണിഞ്ഞത്. 2002ല്‍ ആലുവ യുസി കോളേജില്‍ ഒരുമിച്ച് പഠിച്ചപ്പോള്‍ മുതലാണ് മിഥുനും ജിന്‍സിയും പ്രണയത്തിലാകുന്നത്.

വിവാഹത്തെ കുറിച്ച് മിഥുന്‍ തന്നെ നേരത്തെ ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചിരുന്നു ‘യു.സി കോളേജിലെ മഹാഗണി തണലിലൂടെ ഒരുമിച്ച് നടന്ന് തുടങ്ങിയതാണ്.. കാലങ്ങളേറെ നടന്ന് നടന്ന് ഞങ്ങള്‍ ഇനി ഒരു കൂടുകൂട്ടുന്നു…’ എന്നാണ് സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ പങ്കുവെച്ച് കഴിഞ്ഞ ദിവസം മിഥുന്‍ കുറിച്ചത്.

ക്രീം നിറത്തിലുള്ള മുണ്ടും ഷര്‍ട്ടും ധരിച്ചാണ് മിഥുന്‍ വിവാഹ വേദിയിലെത്തിയത്. ചുവന്ന നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് മിഥുന്റെ വധു ജിന്‍സി എത്തിയത്. ‘ഒടുവില്‍ ഔദ്യോഗികമായി ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ദൈവത്തിനും കുടുംബത്തിനും ഗുരുക്കന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരുപാട് നന്ദി… സ്‌നേഹം, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഈ ദിവസം വന്നപ്പോള്‍ അത് എന്റെ പപ്പയുടെയും മമ്മിയുടെയും വിവാഹ വാര്‍ഷിക ദിനം ആയത് തികച്ചും യാദൃശ്ചികം മാത്രമാണ്….’ എന്നാണ് മിഥുന്‍ ഫേസ്ബുക്കില്‍ വിവാഹ നിശ്ചയ ചിത്രത്തിനൊപ്പം കുറിച്ചിരുന്നത്. ഇരുപത് വര്‍ഷം മുമ്ബ് ജിന്‍സിക്ക് ഒപ്പം പകര്‍ത്തിയ ചിത്രവും മിഥുന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

കല്‍ക്കി, കുഞ്ഞെല്‍ദോ, സ്ട്രീറ്റ് ലൈറ്റ്‌സ്, പപ്പാസ് തുടങ്ങിയ സിനിമകളില്‍ മിഥുന്‍ അഭിനയിച്ചിട്ടുണ്ട്. ആസിഫ് അലി നായകനാകുന്ന കുഞ്ഞെല്‍ദോ എന്ന സിനിമയാണ് മിഥുന്‍ അവസാനമായി അഭിനയിച്ചത്. കുഞ്ഞേല്‍ദോ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. കരിക്ക് വെബ് സീരീസിലും മിഥുന്‍ അഭിനയിച്ചിട്ടുണ്ട്.