പിണറായി സർക്കാരിനെ വലിച്ച് താഴെയിടാൻ മോദി സർക്കാരിന് അഞ്ച് മിനിറ്റ് സമയം വേണ്ട: കെ സുരേന്ദ്രൻ

കണ്ണൂർ. നിയമ വിരുദ്ധമായി പ്രവർത്തിച്ചാൽ കേരള സർക്കാരിനെ വലിച്ച് താഴെയിടാൻ മോദി സർക്കാറിന് അഞ്ച് മിനിറ്റ് പോലും സമയം വേണ്ടെന്നും മോദി അയച്ച ഗവർണറാണ് കേരളത്തിലുള്ളതെന്ന് സി പി എം മറന്നു പോകരുതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മുന്നറിയിപ്പ്. ആരിഫ് മുഹമ്മദ് ഖാനെ മൻമോഹൻ സിംഗല്ല അയച്ചത്, നരേന്ദ്ര മോദിയാണ് അദ്ദേഹത്തെ അയച്ചതെന്ന് കേരളത്തിലെ പിണറായി സർക്കാർ മറന്നുപോകരുത്. കെടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

ഒൻപത് വൈസ് ചാൻസിലർമാരും പുറത്തു പോകുമെന്ന കാര്യത്തിൽ സംശയം വേണ്ട. നിയമ വിരുദ്ധമായി പ്രവർത്തിച്ചാൽ കേരള സർക്കാരിനെ വലിച്ച് താഴെയിടാൻ മോദി സർക്കാറിന് അഞ്ച് മിനിറ്റ് സമയം വേണ്ട. ബിജെപിയെ ആക്രമിച്ച് പരാജയപ്പെടുത്താൻ ശ്രമിച്ചവർ കേരളത്തിലുണ്ട്. കേരളത്തിൽ സിപിഎം സ്വന്തക്കാരെ തിരുകിക്കയറ്റുന്നു. സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭമാണ്.

പിണറായി വിജയന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയ പതനത്തിന്റെ തുടക്കം സർവകലാശാലകളിലൂടെ തുടങ്ങി. കേരളത്തിലെ നിയമവാഴ്ച അംഗീകരിക്കില്ലെന്നാണ് സർക്കാർ പറയുന്നത്. പിണറായി വിജയനും കേരളത്തിൽ പരാജയപ്പെടേണ്ടി വരും. തെറ്റായ കാര്യങ്ങൾ ചോദ്യം ചെയ്യപ്പെടും. നിയമം എല്ലാവർക്കും ബാധകമാണ്. എൻജിഒ യൂണിയൻകാർ ആണെന്ന് കരുതി പാർട്ടി പരിപാടികളിൽ പങ്കെടുക്കാനാവില്ല. അത്തരക്കാരെ അവിടെ നിന്ന് പടിയടച്ച് പിണ്ഡം വെക്കും – കെ സുരേന്ദ്രൻ പറഞ്ഞു.

നിയമപ്രകാരമാണ് നരേന്ദ്ര മോദിയുടെ കീഴിൽ എല്ലാ കാര്യങ്ങളും നടന്നു വരുന്നത്. നിയമപ്രകാരമല്ല നിങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ നിങ്ങളുടെ സർക്കാരിനെ വലിച്ച് താഴെയിടാൻ നരേന്ദ്ര മോദിക്ക് അഞ്ച് മിനുട്ട് പോലും വേണ്ട. അക്രമവും നിയമവാഴച ലംഘിച്ചും ഭരണഘടനയെ ലംഘിച്ചുമുള്ള പ്രവർത്തനം ജനങ്ങൾ അംഗീകരിക്കില്ല – കെ സുരേന്ദ്രൻ പറഞ്ഞു.