സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകള്‍ മിക്കതും ഗുണനിലവാരമില്ലാത്തതെന്ന് ഡ്രഗ്സ് കണ്‍ട്രോളറുടെ റിപ്പോര്‍ട്ട്. പനി, ഹൃദ്രോഗം, ആസ്ത്മ, വിവിധ അണുബാധകള്‍ എന്നിവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്കുന്ന മരുന്നുകള്‍ ഇവയെല്ലാം ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടിൽ പറഞ്ഞിരിക്കുന്നത്.
ലാബുകളിലെ പരിശോധനയില്‍ പരാജയപ്പെട്ട മരുന്നുകളെക്കുറിച്ചുള്ള ഡ്രഗ്സ് കണ്‍ട്രോളറുടെ റിപ്പോര്‍ട്ടിനെ തുടർന്ന് അവയുടെ ഉപയോഗവും വിതരണവും നിര്‍ത്തിവയ്ക്കാന്‍ ആരോഗ്യ - മെഡിക്കല്‍ ഡയറക്ടറേറ്റുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും ഈ വിവരങ്ങളൊന്നും പൊതുജനങ്ങളിലേക്ക് ഇതുവരെയും എത്തിക്കാൻ തയ്യാറാകാതെ ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ ഉപയോഗം തുടരുകയാണ്.
തൃശൂര്‍ തിരുവനന്തപുരം എറണാകുളം എന്നിവടങ്ങിയലെ അനലിക്കല്‍ ലാബുകളില്‍ നടത്തി പരിശോധനയിൽ പാരസെറ്റമോള്‍ ഗുളികകള്‍, അമോക്സിസിലിന്‍ ഓറല്‍ സസ്പെന്ഷന്, ഒആര്‍എസ് പൗഡര്‍, ആസ്പിരിന്‍ ഗ്യാസ്ട്രോ റെസിസ്റ്റന്റ് ഗുളികകള്‍, ഇരുമ്പ്, ഫോളിക് ആസിഡുകള്‍ , സിറപ്പ്, എന്നിവയടക്കം നിരവധി മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
ആലപ്പുഴയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി) ആണ് ഈ മരുന്നുകളിൽ ഭൂരിഭാഗവും വിതരണം ചെയ്തു വരുന്നത്. മറ്റൊരു സര്‍ക്കാര്‍ സ്ഥാപനമായ കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് ലിമിറ്റഡ് (കെഎംഎസ്സിഎല്) പ്രതിവര്‍ഷം 500 കോടിയിലധികം രൂപയുടെ മരുന്നുകളാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഈ മരുന്നുകൾ വാങ്ങുന്നത്. കേരളാ ഡ്രഗ്സ് ആന്റെ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മരുന്നുകളെല്ലാം വാങ്ങുന്നത് കേരളാ സര്‍ക്കാരാണ് എന്നതും ശ്രദ്ധേയമാണ്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകള്‍ക്ക് ഗുണനിലവാരം കുറവാണെന്ന് കണ്ടെത്തിയ വിവരം കഴിഞ്ഞ ദിവസം ഒരു പ്രമുഖ ദേശീയ മാധ്യമം പുറത്ത് വിട്ടിരുന്നതാണ്.