കോഴിക്കോട്/ അടിച്ചാൽ തിരിച്ചടിക്കുമെന്നും ആക്രമിച്ചാൽ പ്രത്യാക്രമണം ഉണ്ടാകുമെന്നും തെരുവിൽ നേരിട്ടാൽ തിരിച്ചും നേരിടുമെന്നും പിണറായി സർക്കാരിന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംപിയുടെ മുന്നറിയിപ്പ്. നാട്ടിൽ സമാധാനം ഉണ്ടാക്കേണ്ട ഉത്തരവാദിത്വം പ്രതിപക്ഷത്തിനില്ലെന്നും ജനങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ടത് ഭരിക്കുന്നവരാണെന്നും കെ. മുരളീധരൻ എംപി കോഴിക്കോട് പറഞ്ഞു.
തല്ലാൻ വരുമ്പോൾ ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ല. പോലീസിൽ പരാതി പറഞ്ഞ് കാത്തിരിക്കാനും പറ്റില്ല. എന്ത് കേസ് വന്നാലും പ്രവർത്തകരെ പാർട്ടി സംരക്ഷിക്കുമെന്നും മുരളീധരൻ പറഞ്ഞു. ഗാന്ധി പ്രതിമയുടെ തല സിപിഎമ്മുകാർ വെട്ടി. അവർ ആർഎസ്എസിന് തുല്യമാണ്. മുഖ്യമന്ത്രിയെ സംരക്ഷിക്കും എന്ന് സിപിഎം പറയുന്നു. ആഭ്യന്തര വകുപ്പ് പരാജയമെന്നതിന് തെളിവാണിത്. വിമാനത്തിൽ പ്രതിഷേധിച്ചവർ കാണിച്ചത് ജനവികാരമാണ്. ആയുധമില്ലാതെ മുദ്രാവാക്യം മാത്രം വിളിക്കുകയായിരുന്നു. അവരെ പാർട്ടി സംരക്ഷിക്കും. – കെ. മുരളീധരൻ എംപി പറഞ്ഞു.
വിമാനത്തിൽ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മാത്രം മുഴക്കിയാണ് പ്രതിഷേധിക്കുന്നത്. വാക്കുകളിലൂടെ മാത്രമുള്ള പ്രതിഷേധം തെറ്റല്ല. പ്രതിഷേധിച്ച പ്രവർത്തരെ വിമാനത്തിനകത്ത് ഇ.പി. ജയരാജൻ ചവിട്ടി. ഇപിക്കെതിരെ കേസ് എടുക്കണം. കേരള പോലീസ് കേസ് എടുക്കുമെന്ന് തോന്നുന്നില്ല. കേന്ദ്ര ആദ്യന്തര മന്ത്രാലയം – സിവിൽ ഏവിയേഷൻ എന്നിവർക്ക് പരാതി നൽകുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും മുരളീധരൻ പറയുകയുണ്ടായി.