കൊച്ചി. നാവിക സേനും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് കൊച്ചി പുറം കടലില്‍ നിന്ന് പിടികൂടിയ ലഹരി കടത്തിയത് പാക് ലഹരി സംഘത്തിന് വേണ്ടിയെന്ന് വെളിപ്പെടുത്തല്‍. അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ് ഹെറോയിന്‍ എത്തിച്ചതെന്ന് പിടിയിലായലര്‍ മൊഴി നല്‍കി. പിടിയിലായ ഇറാനിയന്‍ സ്വദേശികള്‍ കാരിയര്‍മാരാണെന്നാണ് അന്വേഷണ സംഘത്തിന് വ്യക്തമായത്. 63 വയസുവരെ പ്രായമുള്ള ഇറാനിയന്‍ പൗരന്‍മാരാംണ് പിടിയിലായത്. എവിടേയ്ക്കാണ് ലഹരി കൊണ്ടുപോകുന്നതെന്ന കാര്യത്തില്‍ ഇവര്‍ക്ക് വ്യക്തതയുണ്ടായിരുന്നില്ല.
അതേസമയം ലഹരി കടലില്‍വെച്ച് മറ്റൊരു സംഘത്തിന് നല്‍കുവാനായിരുന്നു നിര്‍ദേശം. അക്ഷാംശരേഖ നല്‍കി അതനുസരിച്ച് നിശ്ചിത സ്ഥലത്ത് എത്തുമ്പോള്‍ മറ്റൊരു സംഘം അവിടെയെത്തും എന്നല്ലാതെ എത് രാജ്യത്തേക്കാണ് ലഹരി കടത്തുന്നെന്ന് ഇവര്‍ക്ക് അറിയില്ലെന്നും അന്വേഷണ സംഘം പറയുന്നു. അതേസമയം ഇന്ത്യന്‍ തീരത്തേക്കാണ് ലഹരി എത്തിക്കുന്നെന്നാണ് എന്‍സിബി പറയുന്നത്.
അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാനിലെ തുറമുഖത്തെത്തിക്കുന്ന ലഹരി ഇറാനിയന്‍ സംഘങ്ങള്‍ ഉള്‍ക്കടലില്‍ വച്ച് കൈമാറുകയാണ് ചെയ്യുന്നത്. ഇത് പിന്നീട് പാക് സംഘങ്ങള്‍ ഇന്ത്യന്‍ തീരത്ത് എത്തിക്കുമെന്നും പിടിയിലായവര്‍ പറയുന്നു. ബോട്ടിലുണ്ടായിരുന്ന സാറ്റലൈറ്റ് ഫോണില്‍ നിന്നൂമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്. 210 കിലോ ലഹരി മരുന്നാണ് നാവിക സേന പിടികൂടിയത്. ഇത് ഏകദേശം ആയിരം കോടി രൂപ വിലവരും. കസ്റ്റഡിയില്‍ എടുത്ത എല്ലാവരെയും എന്‍സിബി ഇന്ന് ചോദ്യം ചെയ്യും.
അബ്ദുല്‍ നാസര്‍, റഷീദ്, അബ്ദുല്‍ ഔസാര്‍നി, ജുനൈദ്, അബ്ദുല്‍ ഖനി, അര്‍ഷാദ് അലി എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. പിടിയിലാകുമ്പോള്‍ ഇവരുടെ പക്കല്‍ വ്യക്തമായ രേഖകള്‍ ഒന്നും ഉണ്ടായിരുന്നില്ല. കസ്റ്റഡിയില്‍ എടുത്ത ബോട്ട് മട്ടാഞ്ചേരി വാര്‍ഫില്‍ സൂക്ഷിച്ചിട്ടുണ്ട്.