കെകെ രമയ്ക്ക് ലഭിച്ച ഭീഷണി കത്തിനു പിന്നിൽ കെ സുധാകരനോ? സംശയമുന്നയിച്ചു പി ജയരാജൻ

വടകര എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ വിധവയുമായ കെകെ രമക്ക് ലഭിച്ച ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. ഭീഷണി കത്തിന് പിന്നിൽ കെ സുധാകരനാണോയെന്ന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ജയരാജൻ സംശയം പ്രകടിപ്പിച്ചു. നിയമസഭാ സമ്മേളനത്തിൽ വിഷയദാരിദ്ര്യം മൂലം പ്രയാസത്തിലായ യുഡിഎഫിലെ ഒരു ക്രിമിനൽ രാഷ്ട്രീയ നേതൃത്വമാണ് ഈ ഭീഷണിക്കത്തിന് പിന്നിൽ എന്ന് ജയരാജൻ പറഞ്ഞു. രാഷ്ട്രീയ എതിരാളികളുടെ മക്കളെ തട്ടിക്കൊണ്ട് പോകാനും ഭീഷണിപ്പെടുത്താനും ആരാണ് ശ്രമിക്കാറുള്ളതെന്ന് ആരും മറന്നുപോയിട്ടില്ലെന്നും ജയരാജൻ പറയുന്നു. ഇതെല്ലാം വെളിച്ചത്ത് കൊണ്ടുവരുന്ന നിലയിലുള്ള അന്വേഷണം വേണമെന്നും അദ്ദേഹം പോസ്റ്റിൽ ആവശ്യപ്പെട്ടു.

പി ജയരാജൻറെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

വടകര എംഎൽഎയുടെ പേരിൽ ലഭിച്ചതായി പ്രചരിപ്പിക്കപ്പെടുന്ന ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു.
പുതുതായി അവരോധിക്കപ്പെട്ട കെപിസിസി പ്രസിഡന്റ് വന്നപ്പോൾ കോൺഗ്രസ്സിലെ മറ്റൊരു ഗ്രൂപ്പ് നേതാവിന്റെ കുടുംബത്തെ തകർക്കുമെന്ന ഭീഷണിക്കത്ത് വന്നു എന്നതും ഈ സന്ദർഭത്തിൽ പ്രസക്തമാണ്.

ജനങ്ങൾ മറന്നുപോയ ഒരു കേസും അതിനെ കുറിച്ചുള്ള കുറിച്ചുള്ള കള്ള കഥകളും ലൈവാക്കി നിലനിർത്താൻ നിയമസഭാ സമ്മേളനത്തിൽ വിഷയദാരിദ്ര്യം മൂലം പ്രയാസത്തിലായ യുഡിഎഫിലെ ഒരു ക്രിമിനൽ രാഷ്ട്രീയ നേതൃത്വമാണ് ഈ ഭീഷണിക്കത്തിന്റെ പിന്നിലുള്ളതെന്നും സംശയിക്കണം. അവയെല്ലാം വെളിച്ചത്ത് കൊണ്ടുവരുന്ന നിലയിലുള്ള അന്വേഷണം നടത്തണം.

രാഷ്ട്രീയ എതിരാളികളുടെ മക്കളെ തട്ടിക്കൊണ്ട് പോകാനും ഭീഷണിപ്പെടുത്താനും ആരാണ് ശ്രമിക്കാറുള്ളതെന്ന് ഈയിടെ പുറത്ത് വന്ന വാർത്തകൾ ആരും മറന്നുപോയിട്ടില്ല.