എയര്‍ ഇന്ത്യയുടെ പാരിസ്-ഡല്‍ഹി വിമാനത്തില്‍ സഹയാത്രികയുടെ പുതപ്പില്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ചു

ന്യൂഡല്‍ഹി. എയര്‍ ഇന്ത്യയുടെ പാരിസ് ഡല്‍ഹി വിമാനത്തില്‍ യാത്രക്കാരന്‍ സഹയാത്രക്കാരിയുടെ പുതപ്പില്‍ മൂത്രമൊഴിച്ചെന്ന പരാതി. കഴിഞ്ഞദിവസം വിമാനത്തില്‍ സഹയാത്രകയ്ക്ക് നേരെ യാത്രക്കാരന്‍ മൂത്രം ഒഴിച്ചെന്ന വാര്‍ത്ത വലിയ വിവാദമായിരുന്നു. ഡിസംബര്‍ ആറിന് എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് 142 വിമാനത്തിലാണു സംഭവം.

യാത്രക്കാരന്‍ മദ്യപിച്ചിരുന്നെന്നു റിപ്പോര്‍ട്ടുണ്ട്. യാത്രക്കാരനെ സിഐഎസ്എഫ് തടഞ്ഞുവെങ്കിലും പരാതി ഇല്ലാത്തതിനാല്‍ വിട്ടയയ്ക്കുകയായിരുന്നു. യാത്രക്കാരന്‍ മാപ്പ് എഴുതി നല്‍കിയിരുന്നു. നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എഐ-102 വിമാനത്തിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു.

ബിസിനസ് ക്ലാസില്‍ വനിത യാത്രക്കാരിക്കുനേരെ സഹയാത്രികന്‍ മൂത്രമൊഴിക്കുകയായിരുന്നു. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ അക്രമം നടത്തിയയാള്‍ യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തില്‍നിന്നു പുറത്തുപോവുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനു പരാതി നല്‍കിയതിനുശേഷം മാത്രമാണ് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചത്.

യാത്രക്കാരന് 30 ദിവസത്തേക്ക് എയര്‍ ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.