ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ പ്രതിപക്ഷത്തെയും കോണ്‍ഗ്രസിനെയും നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമത്തെ അപലപിക്കാന്‍ പ്രതിപക്ഷം തയ്യാറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവം കഴിഞ്ഞ് പിറ്റേന്ന് കാലത്താണ് ഈ പ്രസ്താവന നടത്തിയത്. അക്രമം നടത്തിയത് ആരുമാകട്ടെ, ഇതുപോലൊരു സംഭവം നടന്നിട്ട് അതിനെ അപലപിക്കാന്‍ തയ്യാറാവണ്ടേ?. ആക്രമണം എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ആദ്യം നടത്തിയ ആദ്യ പ്രതികരണം.

അപലപിക്കാന്‍ തയ്യാറാകാത്ത മാനസികാവസ്ഥ എന്തുകൊണ്ടു വരുന്നു- മുഖ്യമന്ത്രി ആരാഞ്ഞു. ഇതിനു പിന്നാലെ ആക്രമണത്തെ അപലപിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. സംഭവം നടന്നതിന്റെ പിറ്റേന്ന് രാവിലെ മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോള്‍, അതിശക്തമായി ഞങ്ങള്‍ അപലപിക്കുന്നു എന്നാണ് താന്‍ പറഞ്ഞത്- സതീശന്‍ പറഞ്ഞു. താന്‍ പ്രതിപക്ഷ നേതാവും യു.ഡി.എഫ്. ചെയര്‍മാനുമാണ്. താന്‍ പറഞ്ഞാല്‍, യു.ഡി.എഫ്. അപലപിക്കുന്നു എന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ലെന്നും സതീശന്‍ പറഞ്ഞു.

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തണം. ആ ശുദ്ധി പുലര്‍ത്തിയാല്‍ നിങ്ങള്‍ക്ക് ആരുടെയും മുന്‍പില്‍ തലകുനിക്കേണ്ടി വരില്ല. ജീവിതത്തില്‍ ശുദ്ധി പുലര്‍ത്താന്‍ ശ്രമിക്കുക. കാരണം, എല്ലാവരും രാഷ്ട്രീയ പ്രവര്‍ത്തകരാണ്. തല്‍ക്കാലമുണ്ടാകുന്ന എന്തെങ്കിലും ലാഭത്തെയോ സംതൃപ്തിയെയോ കണ്ട് തെറ്റായ കാര്യങ്ങളിലേക്ക് പോകരുത്. എന്നാല്‍ പിന്നീട് ദുഃഖിക്കേണ്ടി വരില്ല- മുഖ്യമന്ത്രി പറഞ്ഞു.