ജസ്‌നയൂടേതെന്ന് കരുതി തമിഴ്‌നാട്ടില്‍ കണ്ടെത്തിയ മൃതദേഹം പൊക്കിഷ മേരിയുടേതെന്ന് സ്ഥിരീകരിച്ചു

തിരുച്ചിറപ്പള്ളി: റാന്നിയില്‍ നിന്നും കാണാതായ ജസ്‌നയടേതെന്ന് സംശയം ജനിപ്പിച്ച മൃതദേഹം പൂര്‍വ്വകാമുകന്‍ പ്രഷര്‍കുക്കറിന് തലയ്ക്കടിച്ചു കൊന്ന പൊക്കിഷ മേരിയുടേതെന്ന് സ്ഥിരീകരണം. ഇരുവരും തമ്മിലുണ്ടായ കലഹത്തെ തുടര്‍ന്ന് കാമുകന്‍ ബാലമുരുകന്‍ പ്രഷര്‍ കുക്കറിന് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. ഞെട്ടിക്കുന്ന വിവരങ്ങളാണ് ചോദ്യം ചെയ്യലില്‍ എംജിആര്‍ സ്വദേശി ബാലമുരുകന്‍ പോലീസിനോട് പറഞ്ഞത്. സ്വകാര്യ ഫാര്‍മസിയില്‍ ജീവനക്കാരനായ ബാലമുരുകന്‍ എട്ടു വര്‍ഷമായി മേരിയുമായി പ്രണയത്തിലായിരുന്നു.

ഇതിനിടയില്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും അതില്‍ ഒരു കുട്ടിയുണ്ടാകുകയും ചെയ്തു. ഭാര്യയും കുഞ്ഞും ഉള്ളപ്പോഴും ബാലമുരുകന്‍ പൊക്കിഷമേരിയുമായി ബന്ധം തുടര്‍ന്നു. തന്നെ വിവാഹം കഴിക്കണമെന്ന് പൊക്കിഷ മേരി ഇയാളെ ശല്യം ചെയ്തുകൊണ്ടിരുന്നു. സംഭവ ദിവസം നേരത്തേ ബാലമുരുകന്‍ നിര്‍ദേശിച്ച അനുസരിച്ച് രാവിലെ തന്നെ പൊക്കിഷ മേരി ജോലി സ്ഥലത്തേക്ക് എന്ന പേരില്‍ വീട്ടില്‍ നിന്നും ഇറങ്ങി. പിന്നീട് എംജിആര്‍ നഗറിലുള്ള ബാലമുരുകന്റെ വീട്ടില്‍ എത്തുകയും ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിന് ശേഷം രണ്ടു പേരും ഇരിക്കുമ്പോള്‍ പൊക്കീഷ മേരി തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചു. എന്നാല്‍ ബാലമുരുകന്‍ ഇത് നിരാകരിച്ചു. രണ്ടു പേരും തമ്മില്‍ വഴക്ക് രൂക്ഷമായപ്പോള്‍ ബാലമുരുകന്‍ കയ്യില്‍ തടഞ്ഞ പ്രഷര്‍കുക്കര്‍ കൊണ്ട് മേരിയുടെ തലയ്ക്കടിച്ചു.

ഗുരുതരമായി പരുക്കേറ്റ മേരി അവിടെ വെച്ചു തന്നെ മരണമടയുകയും ബാലമുരുകന്‍ മൃതദേഹം ഒരു ബാഗിലാക്കി ചെങ്കല്‍പ്പെട്ടില്‍ കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. മൃതദേഹം കത്തിക്കുന്നതിനിടയില്‍ പോലീസ് എത്തുകയും ബാലമുരുകന്‍ ഓടിപ്പോകുകയും ചെയ്തതായിട്ടാണ് നേരത്തേ പോലീസ് നല്‍കിയ വിവരം. ദിവസങ്ങള്‍ക്ക് മുമ്പാണ് ചെന്നൈ – തിരുച്ചിറപ്പള്ളി ദേശീയപാതയിലെ പഴവേലിയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പല്ലില്‍ കമ്പിയിട്ടിരുന്നതിനാലും ജസ്‌നയുടെ ശരീരപ്രകൃതിയോട് സാമ്യം ഉണ്ടായിരുന്നതിനാലും കേരളാപോലീസ് മൃതദേഹം പരിശോധിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ മൃതദേഹം ജസ്‌നയുടേതല്ലെന്ന് തിരിച്ചറിയുകയും ചെയ്തു.