സ്വർണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണം കവർന്ന കേസിൽ അർജുൻ ആയങ്കി പോലീസ് പിടിയിൽ

പാലക്കാട്. സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ട് പോയി 75 പവന്‍ സ്വര്‍ണവും ഫോണും കവര്‍ന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടികൂടി. പാലക്കാട് മീനാക്ഷിപുരത്താണ് സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ട് പോയത്. അര്‍ജുന്‍ ആയങ്കിയെ പൂണെയില്‍ നിന്നുമാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നാല് മാസം മുമ്പ് നടന്ന സംഭവത്തില്‍ 11 സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു.

അതേസമയം കേസിലെ മുഖ്യ സൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയാണെന്ന് പോലീസ് പറയുന്നു. കേസിലേക്ക് നയിച്ച സംഭവം ഉണ്ടാകുന്നത് മാര്‍ച്ച് 26ന് പുലര്‍ച്ചെയാണ്. തമിഴ്‌നാട്ടിലെ മധുരയിലെ ജ്വല്ലറിയില്‍ പ്രദര്‍ശിപ്പിക്കാനായി കൊണ്ടുപോയ സ്വര്‍ണവുമായി റാഫേല്‍ എന്ന വ്യക്തി തിരികെ വരുമ്പോഴായിരുന്നു സംഭവം. ഇയാള്‍ ബസിലാണ് യാത്ര ചെയ്തിരുന്നത്.

തുടര്‍ന്ന് കാറിലെത്തിയ സംഘം ബിസ് തടഞ്ഞ് റഫേലിനെ തട്ടിക്കൊണ്ട് പോയി തമിഴ്‌നാട്ടിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തി മര്‍ദ്ദിക്കുകയും 600 ഗ്രാം സ്വര്‍ണവും പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയുമായിരുന്നു.