ഇന്ത്യാക്കാരുടെ പ്രസിഡന്റ് എന്തായാലും ട്രംപല്ല,കാപ്പിറ്റോളില്‍ പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത് മലയാളി

വാഷിങ്ടണ്‍: കഴിഞ്ഞ ദിവസം യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് അകത്തും പുറത്തും പ്രതിഷേധം നടത്തിയ ട്രംപ് അനുകൂലികള്‍ക്കിടയില്‍ ഇന്ത്യന്‍ പതാകയുമായി എത്തിയത് മലയാളി.  എന്നാല്‍, സംഭവം ചര്‍ച്ചയായതോടെ ഇദ്ദേഹത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ഇയാളുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല ആരംഭിച്ചിരിക്കുകയാണ് മലയാളികള്‍. ‘ട്രമ്പ്ആണ് നിങ്ങക്കടെ പ്രസിഡന്റ് എങ്കില്‍ എന്തിനാണ് ഹേ ഇന്ത്യന്‍ കൊടിയുമായി പോയത് ? ഇന്ത്യാക്കാരുടെ പ്രസിഡന്റ് എന്തായാലും ട്രംപല്ല,ട്രംപ് പ്രസിഡന്റ് ആണ് അവന്റെ പ്രസിഡന്റെങ്കില്‍ അവന്‍ ഇന്ത്യാക്കാരനുമല്ല… വെറുതെ നാണംകെടുത്താനായിട്ട്…’ ഇങ്ങനെയാണ് ഒരാള്‍ ഇട്ടിരിക്കുന്ന കമന്റ്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെര്‍ജീനിയ സ്റ്റേറ്റ് കമ്മിറ്റി അംഗമായ വൈറ്റില ചമ്പക്കര സ്വദേശി വിന്‍സെന്റ് സേവ്യര്‍ എന്ന വിന്‍സെന്റ് പാലത്തിങ്കല്‍ ആയിരുന്നു ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയായ സംഭവത്തിലെ പ്രതി. സമരത്തില്‍ പല രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ എത്താറുണ്ട്. അവരെല്ലാം സ്വന്തം രാജ്യങ്ങളുടെ പതാകകള്‍ കയ്യില്‍ കരുതും.ഇത്തരം കാര്യങ്ങള്‍ സ്വാഭാവികമാണെന്നും വിന്‍സെന്റ് പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് അഴിമതി നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് ഞങ്ങള്‍ സമരം നടത്തിയത്. പ്രതിഷേധം സമാധാനപരമായിരുന്നു. പത്ത് ലക്ഷത്തോളം ആളുകളാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. സമാധാനപരമായ സമരത്തിലേക്ക് കുറച്ച് പേര്‍ നുഴഞ്ഞുകയറുകയായിരുന്നു. അവരാണ് അക്രമം നടത്തിയതെന്നും വിന്‍സെന്റ് പറഞ്ഞു. ക്യാപിറ്റോള്‍ മന്ദിരത്തിന് പുറത്ത് തടിച്ചുകൂടിയ ട്രംപ് അനുകൂലികളുടെ വീഡിയോ ഇപ്പോള്‍ ഇന്ത്യയിലും ചര്‍ച്ചയായിരുന്നു. പ്രതിഷേധക്കാര്‍ക്കിടയില്‍ ഒരാള്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാകയേന്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.

ആരെന്നോ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ പെടുന്ന ആളെന്നോ വ്യക്തമല്ല. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്ക പ്രകടിപ്പിച്ച് നടത്തിയ പ്രതിഷേധത്തിലുണ്ടായ ഇന്ത്യന്‍ പതാകയുടെ സാന്നിധ്യം എന്നാല്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെടാതെ പോയില്ല. ബിജെപിയുടെ ലോക്‌സഭാ എംപി വരുണ്‍ ഗാന്ധിയും ഈ വീഡിയോ ട്വീറ്റ് ചെയ്തു. ക്യാപിറ്റോള്‍ മന്ദിരത്തിന് പുറത്ത് ഇന്ത്യയുടെ പതാക കണ്ടതില്‍ അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു. അവിടെ ഇന്ത്യന്‍ പതാക എന്തുകൊണ്ട് വന്നുവെന്ന് ചോദിച്ച വരുണ്‍ ഗാന്ധി നമ്മള്‍ പങ്കെടുക്കാന്‍ പാടില്ലാത്ത ഒരു പോരാട്ടമാണിതെന്നും ട്വിറ്ററില്‍ കുറിച്ചിരുന്നു.