എന്നാല്‍പ്പിന്നെ ഞാനും പോയേക്കാം, പ്രതിപക്ഷത്തിനൊപ്പം സഭ വിട്ട് പി സി ജോര്‍ജ്

അതിനാടകീയതയുമായി ഇന്നത്തെ പതിനാലാം നിയമസഭാ സമ്മേളനം അനിശ്ചിതത്വത്തില്‍. പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച പ്രതിപക്ഷത്തിനൊപ്പം പി സി ജോര്‍ജ് എംഎല്‍എയും ഇറങ്ങിപ്പോയി. ഇതുപോലെ അഴിമതി നിറഞ്ഞ സര്‍ക്കാര്‍ വേറെ ഉണ്ടായിട്ടില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. പ്രതിപക്ഷവും പി സി ജോര്‍ജും സഭ വിട്ടിറങ്ങിയപ്പോള്‍ ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ സഭയില്‍ തുടര്‍ന്നത് ശ്രദ്ധേയമായി.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. ആരോപണങ്ങള്‍ നേരിടുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ഗവര്‍ണര്‍ നയപ്രഖ്യാപനം തുടര്‍ന്നതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി നിയമസഭാ കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.