മഹാമാരിയെ തോൽപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയുമോ എന്ന ചിലരുടെ സംശയത്തിനുള്ള മറുപടിയാണ് നൂറ് കോടി പേർക്ക് വാക്സിൻ നൽകിയത്- പ്രധാനമന്ത്രി

മഹാമാരിയെ തോൽപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയുമോ എന്ന ചിലരുടെ സംശയത്തിനുള്ള മറുപടിയാണ് രാജ്യത്ത് നൂറ് കോടി പേർക്ക് വാക്സിൻ നൽകിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരിയെ ഇന്ത്യ തോൽപ്പിക്കുമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വിളക്കുകത്തിക്കാൻ പറഞ്ഞപ്പോൾ ചിലർ പുച്ഛിച്ചു. എന്നാൽ വിളക്കു കത്തിച്ചപ്പോൾ രാജ്യത്തിന്റെ ഒരുമയാണ് അന്ന് തെളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഈ ചരിത്ര വിജയം ഓരോ പൗരന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യം വളരെ നേരത്തെ ഈ നേട്ടം കൈവരിച്ചു. ഈ നേട്ടം നവഭാരതത്തിന്റെ പ്രതീകമാണ്. അതിനാൽ എല്ലാവരോടും നന്ദി അറിയിക്കുന്നു. ഏത് പ്രതിസന്ധിയും നേരിടാൻ രാജ്യത്തിന് കഴിയുമെന്നതിന്റെ തെളിവാണിത്. നൂറ് കോടി എന്നത് ഒരു ചെറിയ സംഖ്യയല്ല. ഇതൊരു നാഴികക്കല്ലാണ്. വളരെ വേഗത്തിൽ രാജ്യത്തിന് ഈ നേട്ടം കൈവരിക്കാനായി. ഇന്ത്യ കോവിഡിനെ തോൽപിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചവരുണ്ടായിരുന്നു. ഈ നേട്ടം അവർക്കുള്ള മറുപടിയാണ്. ഈ കോവിഡ് മഹാമാരിയെ ഇന്ത്യ തോൽപിക്കുക തന്നെ ചെയ്യും.

ഇന്ത്യയുടെ നേട്ടങ്ങൾ ലേകരാജ്യങ്ങൾ അംഗീകരിക്കുന്നു. ലോകം ഇന്ത്യയെ ഫാർമ ഹബ്ബായി പരിഗണിക്കുകയാണ്. ഏത് കഠിനമായ പ്രതിബന്ധങ്ങളും രാജ്യത്തിന് മറികടക്കാനാകുമെന്നതിന്റെ നേർസാക്ഷ്യമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിൻ വിതരണത്തിൽ തുല്യത പാലിക്കാൻ നമുക്ക സാധിച്ചു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ വാക്സിൻ ലഭ്യമാക്കാനായി. വിഐപി സംസ്കാരത്തെ പൂർണമായും അകറ്റിനിർത്താനായെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വാക്സിനെതിരായ പ്രചരണങ്ങൾ ഇപ്പോഴും വലിയ വെല്ലുവിളിയായി നിൽകുകയാണ്. ശാസ്ത്രീയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വാക്സിനേഷനെന്നും ഭയക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.