എന്നെ പേരെടുത്ത് വിളിക്കാനില്ലെന്ന് അദ്ദേഹം സദാ പറയും, ഋഷികപൂറിനെ അനുസ്മരിച്ച് പൃഥ്വിരാജ്‌

ഇന്ത്യന്‍ സിനിമയ്ക്ക് ആകെ നഷ്ടങ്ങളുടെ ദിവസങ്ങളാണ്. ഇര്‍ഫാന്‍ ഖാന് പിന്നാലെ ഋഷി കപൂറും വിടവാങ്ങിയിരിക്കുകയാണ്. ഋഷി കപൂറിനെ അനുസ്മരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. 2013ല്‍ പുറത്തിറങ്ങിയ ഔറംഗസേബ് എന്ന ചിത്രത്തില്‍ ഋഷി കപൂറിനൊപ്പം പൃഥ്വി ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് ഇത് ഏറെ സങ്കടകരമായ ആഴ്ചയാണെന്ന് പൃഥ്വി കുറിച്ചു. സിനിമയില്‍ ഋഷി കപൂറുമൊത്തുള്ള ഫോട്ടോ പങ്കുവച്ചായിരുന്നു താരത്തിന്റെ കുറിപ്പ്.

‘ഇത് സിനിമയ്ക്ക് സങ്കടകരമായ ആഴ്ചയാണ്. നിത്യശാന്തി നേരുന്നു ഋഷി സാര്‍. ഔറംഗസേബില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ലഭിച്ചു. അദ്ദേഹത്തോടൊപ്പം പങ്കിടാന്‍ ലഭിച്ച സമയത്തിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിനെന്നെ പേരെടുത്തു വിളിക്കാനാവില്ലെന്ന് എപ്പോഴു പറയുമായിരുന്നു. കാരണം അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പേരും ഇത് തന്നെയാണല്ലോ. വിടനല്‍കുന്നു ഇതിഹാസമേ. ഞങ്ങള്‍ അങ്ങയെ മിസ് ചെയ്യും.’ പൃഥ്വി കുറിച്ചു.

പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയയും ഋഷി കപൂറിന് ആദരാഞ്ജലികള്‍ നേര്‍ന്നിട്ടുണ്ട്.

‘ഇന്ത്യന്‍ സിനിമയ്ക്ക് ഏറെ കഷ്ടത നിറഞ്ഞ വാരമാണ്. അഭിനയ ഇതിഹാസം ഋഷി കപൂര്‍ ഇനി നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ അഭിനയം, നൃത്തം, നിറങ്ങള്‍ നിറഞ്ഞ സ്വെറ്ററുകള്‍, തോളിലൂടെ ഇടുന്ന സ്‌കാര്‍ഫ് ഇതെല്ലാം തലമുറകളെ ആനന്ദിപ്പിച്ചിരുന്നു. ഔറംഗാസേബിന്റെ ചിത്രീകരണ വേളയില്‍ അദ്ദേഹത്തെയും കുടുംബത്തെയും പരിചയപ്പെടാനുള്ള ഭാഗ്യം ലഭിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് പ്രാര്‍ഥനകള്‍’.