കോടികള്‍ ലോട്ടറി അടിച്ചിട്ടും മാറ്റമില്ലാത്തത് രാജന്റെ മനസ്, ഇപ്പോഴും ടാപ്പിങ് പണിക്ക് പോകുന്നു

കണ്ണൂര്‍: കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സര ബംമ്പര്‍ ലോട്ടറി അടിച്ചത് അര്‍ഹതപ്പെട്ടയാള്‍ക്ക് തന്നെയായിരുന്നു. ടാപ്പിംഗ് തൊഴിലാളിയായ രാജനായിരുന്നു ലോട്ടറി അടിച്ചത്. കോടീശ്വരന്‍ ആയെങ്കിലും രാജന്‍ പഴയ രാജന്‍ തന്നെയാണ്. പഴയതു പോലെ ടാപ്പിങ് ജോലി അദ്ദേഹം ഇപ്പോഴും ചെയ്യുന്നുണ്ട്. പുതിയതായി ഒരു വീടിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.

കോടീശ്വരന്‍ ആയെങ്കിലും കണ്ണൂര്‍ മാലൂരിലെ തോലമ്പ്ര പുരളിമല കൈതച്ചാല്‍ കുറിച്യ കോളനിയിലെ പൊരുന്ന രാജന് അദ്ദേഹത്തിന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ലോട്ടറി അടിച്ച പണത്തില്‍ ഒരു വിഹിതംകൊണ്ട് വീടിന് സമീപത്തുണ്ടായിരുന്ന ഓലമറച്ച മുത്തപ്പന്‍ മടപ്പുര വലിയ ക്ഷേത്രമാക്കി മാറ്റുകയാണ്. എല്ലാം ദൈവകൃപയല്ലേ എന്നാണ് രാജന്‍ പറയുന്നതും. ജപ്തി നോട്ടീസ് വരെ എത്തിയപ്പോള്‍ അത് ഒഴിവാക്കാന്‍ മറ്റൊരു വായ്പ എടുക്കാനായുള്ള നെട്ടോട്ടത്തിനടെയാണ് കൂത്തുപറമ്പിലെ പയ്യന്‍ ലോട്ടറി ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് വാങ്ങിയത്. ജപ്തി നോട്ടീസിന് ഒപ്പം മടക്കി കീശയിലിട്ട ടിക്കറ്റിന് ആയിരുന്നു 12 കോടിയുടെ സമ്മാനം ലഭിച്ചത്.

ഭാര്യ രജനിയും മൂന്ന് മക്കളും അടങ്ങുന്നതാണ് രാജന്റെ കുടുംബം. മൂത്ത മകള്‍ ആതിര വിവാഹിതയായി. മകന്‍ രിഗില്‍ അച്ഛനെ ടാപ്പിങ് ജോലിയില്‍ സാഹായിച്ച് വരികയായിരുന്നു. ഇളയ മകള്‍ ബി എ ഇക്കണോമിക്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. 12 കോടി ലോട്ടറി അടിച്ചിട്ട് ഏഴ് കോടി 56 ലക്ഷമാണ് നികുതി കഴിഞ്ഞ് രാജന് ലഭിച്ചത്.