ഒരു കുഞ്ഞിനെ തന്ന കാര്യം ഉമ്മയ്ക്ക് അറിയാമല്ലോ, ജീവനൊടുക്കുന്നതിന് മുമ്പ് റംസിയും ഹാരിസിന്റെ ഉമ്മയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്

കൊട്ടിയം:വിവാഹ ബന്ധത്തില്‍ നിന്നും യുവാവ് പിന്മാറയതില്‍ മനംനൊന്ത് ജീവനൊടുക്കിയ സംഭവത്തില്‍ കേരളം ഒന്നാകെ ഞെട്ടിയിരിക്കുകയാണ്.ജീവനൊടുക്കുന്നതിന് മുമ്പ് റംസി പ്രതിയായ ഹാരിസിനോടും ഉമ്മയോടും ഫോണില്‍ നടത്തിയ സംഭാഷണങ്ങള്‍ പുറത്തെത്തി.ഇവരുമായി ഏറെ നേരം സംസാരിച്ച ശേഷമാണ് റംസി മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയും ജീവനൊടുക്കുകയും ചെയ്തത്.പത്ത് വര്‍ഷത്തോളമായി ഹാരിസും റംസിയും തമ്മില്‍ പ്രണയത്തിലായിരുന്നു.വളയിടല്‍ ചടങ്ങ് വരെ നടത്തിയ ശേഷമാണ് ഹാരിസ് വിവാഹത്തില്‍ നിന്നും പിന്മാറുന്നത്.മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധത്തിലായതോടെയാണ് ഇയാള്‍ റംസിയെ ഒഴിവാക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു.റംസി മരിക്കുന്നതിന് മുമ്പുള്ള ഫോണ്‍കോളില്‍ ഈ പെണ്‍കുട്ടിയുടെ കാര്യം പറയുന്നുണ്ട്.

ഫോണ്‍ കോളില്‍ പറയുന്നത് ഇങ്ങനെ,’ഇക്കൂ,ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്.ഞാന്‍ ഒന്നും പിടിച്ചു വാങ്ങുകയല്ല,നിക്ക് തരാമെന്ന് പറഞ്ഞ് മുന്നിലേക്ക് വച്ച് നീട്ടിയ ജീവിതമാണ് ആവശ്യപ്പെടുന്നത്.എന്നെ വേണ്ടെന്നും മറ്റൊരു പെണ്ണിനെ കല്യാണം കഴിക്കണമെന്നും പറയുമ്പോള്‍ ഞാനെങ്ങനെയാണ് സമാധാനത്തോടിരിക്കുക’എന്ന് റംസി ഹാരിസിനോട് കരഞ്ഞ് ചോദിക്കുന്നു.തനിക്ക് മുന്നില്‍ രണ്ട് വഴികളാണുള്ളതെന്നും ഒന്ന് മറ്റേ ബന്ധം നിറുത്തി ഹാരിസ് തന്നെ വിവാഹം കഴിക്കണമെന്നും അല്ലെങ്കില്‍ തനിക്കും ജീവനും വേണ്ട,ജീവിതവും വേണ്ട എന്ന് റംസി പറയുന്നു.റംസി കരഞ്ഞ് മരിക്കുമെന്ന സൂചന നല്‍കിയിട്ടും യാതൊരു കൂസലുമില്ലാതെ ശരിയെന്നാണ് ഹാരിസ് പറയുന്നത്.തനിക്ക് ഒന്നാലോചിക്കണമെന്നും നാളെ 12 മണി വരെ സമയം നല്‍കണമെന്നും ഹാരിസ് റംസിയോട് പറയുന്നുണ്ട്.റംസി അത് സമ്മതിക്കുകയും ചെയ്തു. പിന്നീട് ഹാരിസിന്റെ ഉമ്മയാണ് റംസിയോട് ഫോണ്‍ വാങ്ങി സംസാരിച്ചത്.ഹാരിസ് തന്നെ വേണ്ടെന്ന് പറഞ്ഞതായി റംസി പറഞ്ഞപ്പോള്‍ അതിനെ വളരെ നിസാരവത്കരിച്ചായിരുന്നു ഹാരിസിന്റെ ഉമ്മയുടെ പ്രതികരണം.’അതു നല്ല കാര്യമാണ്.നീ പോടി പെണ്ണേ,നിന്റെ പണി നോക്ക്.നീ നല്ല ചെക്കനെ നോക്കി പോകാന്‍ നോക്ക്.മനസിന് കട്ടി വച്ച് ജീവിക്കൂ.അവന്റെ വാപ്പയുടെ ആളുകള്‍ സമ്മതിക്കില്ല.അവര്‍ നിന്നെ അംഗീകരിക്കില്ല.അവനെ അവന്റെ പാട്ടിന് വിട്ടേക്കൂ.നിന്റെ മാതാപിതാക്കള്‍ പറയുന്ന ബന്ധമാണ് ഏറ്റവും നല്ലത്.നീ സുന്ദരിയാണ്.നല്ല ഭാവിയുണ്ട്.അന്തസുള്ള ജോലിയുണ്ട്.’ഹാരിസിനെ വിട്ട് വീട്ടുകാര്‍ പറയുന്ന മറ്റൊരു വിവാഹത്തിന് റംസി തയാറാകണം എന്ന തരത്തില്‍ റംസിയെ കുറ്റപ്പെടുത്താതെയുള്ള രീതിയിലായിരുന്നു ഹാരിസിന്റെ ഉമ്മയുടെ സംസാരം.

തനിക്ക് മറ്റൊരു ജീവിതം വേണ്ടെന്ന് റംസി ആവര്‍ത്തിച്ചു പറയുന്നു.തന്നെ ഇങ്ങോട്ട് വന്ന് സ്‌നേഹിച്ചതാണല്ലോ എന്നും തനിക്ക് ഒരു കുഞ്ഞിനെ തന്ന കാര്യം ഉമ്മയ്ക്ക് അറിയാമല്ലോ എന്നും റംസി ഹാരിസിന്റെ ഉമ്മയോട് ചോദിക്കുന്നുണ്ട്.അതൊന്നും സാരമില്ലെന്നും അത് നിങ്ങള്‍ക്ക് രണ്ടാള്‍ക്കും മാത്രമാണ് അറിയാവുന്നതെന്നുമായിരുന്നു ഹാരിസിന്റെ ഉമ്മയുടെ പ്രതികരണം.തന്നോട് ഇങ്ങനെയൊക്കെ പറയാന്‍ എങ്ങനെ തോന്നുന്നു എന്നും തന്നെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെങ്കില്‍ എന്തിനാണ് വളയിടല്‍ നടത്തിയതെന്നും റംസി ചോദിച്ചു.അന്നൊന്നും ഹാരിസിന്റെ ബന്ധുക്കള്‍ക്ക് എതിര്‍പ്പ് കണ്ടില്ലല്ലോ എന്നും റംസി ചോദിച്ചു.ഹാരിസിന് 10 ലക്ഷം രൂപയുടെ കടമായെന്നും ബാദ്ധ്യതകളെ പറ്റിയും ഉമ്മ പറയുന്നു.കടം വീട്ടാന്‍ സഹായിക്കാത്ത ഈ ബന്ധുക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് എന്തിനാണ് തന്നെ ഒഴിവാക്കുന്നതെന്നും താന്‍ എന്ത് കുറ്റമാണ് ചെയ്തതെന്നും റംസി ചോദിക്കുന്നുണ്ട്.താന്‍ പോകുവാണെന്നും ഉമ്മയുടെ മോനെ ശല്യം ചെയ്യില്ലെന്നും തനിക്കെന്തെങ്കിലും പറ്റിയാല്‍ തന്റെ മയ്യത്ത് കാണാന്‍ പോലും വരരുതെന്ന് പറഞ്ഞാണ് റംസി ഫോണ്‍ കോള്‍ അവസാനിപ്പിക്കുന്നത്.