സിദ്ദിഖ് കാപ്പനെ ഒറ്റിയത് റെനി ഐലിനോ? കാരണം ജോലി നഷ്ടമായ പക

തിരുവനന്തപുരം . ദല്‍ഹിയിലെ നാഷനല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ) ഓഫിസില്‍ ഹത്രാസില്‍ കലാപ ശ്രമത്തിനു പോകവേ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനൊപ്പം പ്രവര്‍ത്തിച്ച അഡ്വ.മുഹമ്മദ് യൂസഫ് എന്‍ഐഎയോട് നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതെന്നു റിപ്പോർട്ടുകൾ.

പിഎഫ്‌ഐ ഹിറ്റ് സ്‌ക്വാഡിലേക്ക് മൂന്നു ഘട്ടമായി നടത്താറുള്ള റിക്രൂട്ട്‌മെന്റും പരിശീലനവും എങ്ങനെയെന്നു യൂസഫ് എന്‍ഐഎയോട് വിശദീകരിച്ചിരിക്കുന്നു. അംഗങ്ങളെ ആദ്യം തിരിച്ചറിയാനും പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ പ്രത്യയശാസ്ത്രം അവരിലേക്ക് ആശയപരമായി ഉള്‍ക്കൊള്ളിക്കാനും സംഘടനയ്ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ അവരെ തയ്യാറാക്കാനും പിഎഫ്‌ഐ ഒരു ചിട്ടയായ പ്രക്രിയ തയ്യാറാക്കിയിരുന്നു.

ഡല്‍ഹി കലാപ കേസുകളിലെ പ്രതികള്‍ക്ക് നിയമ സഹായം ചെയ്യാനായി എന്‍.സി.എച്ച്.ആര്‍.ഒയുടെ ചുമതലയുള്ള പി.കോയ ദല്‍ഹിയിലെ ഓഫിസിലേക്ക് നിയോഗിച്ചത് അഡ്വ.മുഹമ്മദ് യൂസഫിനെയും സിദ്ദിഖ് കാപ്പനെയുമായിരുന്നു. സിദ്ദിഖ് കാപ്പന്‍ 2020 മാര്‍ച്ചില്‍ ഡല്‍ഹിയിലെ എന്‍സിഎച്ച്ആര്‍ഒ ഓഫിസില്‍ ചുമതലയേറ്റതായി അറിയിച്ച് പി.കോയയുമായി നടത്തിയ വാട്‌സാപ് ചാറ്റിൽ ഇക്കാര്യങ്ങള്‍ വെളിപ്പെടുന്നു.

യൂസഫ് സാഹിബ് ഓഫിസിലുണ്ടെന്നും മറ്റു കാര്യങ്ങള്‍ കോയ സാഹിബ് പറയുമല്ലോ എന്നും കാപ്പന്‍ കോയയോടു പറയുന്ന വാട്‌സാപ് ചാറ്റ് കാപ്പന്റെ കുറ്റപത്രത്തിലെ മുഖ്യ രേഖയാണ്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു മുന്നോടിയായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ പിടിയിലായ യൂസഫ് തിഹാര്‍ ജയിലിലാണ്. എൻ സി എച്ച്ആര്‍ഒ കോ-ഓര്‍ഡിനേറ്ററായിരുന്ന റെനി ഐലിനെ മാറ്റിയ ശേഷമാണ് സിദ്ദിഖ് കാപ്പനെ ആ ഓഫിസില്‍ നിയമിക്കുന്നത്.

റെനി ഐലിനു നല്‍കിയിരുന്നതിന്റെ ഇരട്ടി തുക കാപ്പനു പ്രതിമാസം നല്‍ക്കുകയായിരുന്നു. താമസ സൗകര്യവും വേതനവും നഷ്ടപ്പെട്ട റെനി ഐലിന്‍ ഇതില്‍ ക്ഷുഭിതനായി. കാപ്പന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് ദല്‍ഹിയിലെ അന്വേഷണ ഏജന്‍സികള്‍ക്കും വിവരങ്ങള്‍ ചോര്‍ത്തിയത് റെനിയാണെന്നാണ് ആരോപണം. സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായതിനു ശേഷം റെനി ഐലിനെ പി.കോയ എന്‍.സി.എച്ച്.ആര്‍.ഒയില്‍ തിരിച്ചെടുത്തു. കാപ്പന്‍ താമസിച്ചിരുന്ന ഡല്‍ഹിയിലെ എന്‍സി എച്ച് ആര്‍ ഒ ഓഫിസ് യു പി പൊലീസ് സീല്‍ ചെയ്തതിനാല്‍ കോഴിക്കോട്ടെ ഓഫിസിലേക്കാണ് റെനിയെ നിയമിക്കുന്നത്. സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി രൂപീകരിച്ച കാപ്പന്‍ സോളിഡാരിറ്റി കമ്മിറ്റി യോഗങ്ങളിലും റെനി സ്ഥിരം പ്രസംഗകനായിരുന്നു എന്നതാണ് ശ്രദ്ധേയം.