മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരവിന് ഒരുങ്ങി സജി ചെറിയാൻ

തിരുവനന്തപുരം. നിയമസഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് മുന്‍മന്ത്രി സജി ചെറിയാന്‍. വിധിയില്‍ സന്തോഷമുണ്ടെന്നും തന്റെ ഊഴവും ഭാവിയും പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. പ്രസംഗത്തിലൂടെ ഭരണഘടനയെ അപമാനിച്ചെന്നാരോപിച്ചാണ് സജി ചെറിയാന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്നു ഹര്‍ജി നല്‍കിയത്. സജി ചെറിയാന്‍ വൈകാതെ സംസ്ഥാന മന്ത്രിസഭയില്‍ തിരിച്ചെത്താന്‍ സാധ്യതയേറി.

അദ്ദേഹം ഭരണഘടനയെ അവഹേളിക്കുന്ന തരത്തില്‍ മനഃപൂര്‍വം പ്രസംഗിച്ചിട്ടില്ലെന്നു വ്യക്തമാക്കി പോലീസ് കേസ് അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം സജിയുടെ തിരിച്ചുവരവ് പരിഗണിക്കുന്നത്. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സജിക്കു പച്ചക്കൊടി കാട്ടുമോ എന്നു വ്യക്തമല്ല. തീരുമാനം നീട്ടിക്കൊണ്ടുപോകാന്‍ ഇടയില്ലെന്നു പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നു.

ധാര്‍മികതയുടെ പേരിലായിരുന്നു രാജിയെന്ന് സജിക്കായി വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടി. പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ നടന്ന സിപിഎം പ്രാദേശിക സമ്മേളനത്തില്‍ ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം സജി നടത്തിയെന്നു പാര്‍ട്ടികൂടി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞവര്‍ഷം ജൂലൈ ആറിന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചത്.