തെളിവുകളില്ല; സുനന്ദയുടെ മരണത്തില്‍ ശശി തരൂരിനെ കുറ്റവിമുക്തനാക്കി കോടതി

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപിയെ കുറ്റവിമുക്തനാക്കി വിചാരണാ കോടതി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നിര്‍ണായകമായ ഉത്തരവ്. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ തെളിവുകളില്ലെന്ന് വിചാരണാ കോടതി വ്യക്തമാക്കി. ഡല്‍ഹി പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വാദം തള്ളിയ കോടതി ശശരി തരൂരിനെ കുറ്റക്കാരനായി കണക്കാക്കാന്‍ തക്ക തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചു. ജഡ്ജി ഗീതാഞ്ജലി ഗോയല്‍ ആണ് വിധി പറഞ്ഞത്.

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ തരൂരിനെതിരെ ആത്മഹത്യാ പ്രേരണയ്ക്കോ കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമാണ് ശശി തരൂരിന്റെ വാദം. 2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട ബിജെപി നേതാവിന്‍രെ നിര്‍ദേശം കോടതി തള്ളുകയായിരുന്നു. ഇതിന് മുന്‍പ് വിധി പറയാനായി മൂന്ന് തവണ തീരുമാനിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. ജൂലൈ 27നായിരുന്നു അവസാനമായി മാറ്റിയത്. കേസില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.