പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം, വീണ്ടും സമരത്തിന് ഹര്‍ഷീന

കോഴിക്കോട്. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസിലെ ഇരയായ ഹര്‍ഷിന വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി കഴിഞ്ഞ മാസം 22നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് മടക്കി.

കേസില്‍ രണ്ട് ഡോക്ടര്‍മാരും നഴ്‌സുമാരുമാണ് കുറ്റക്കാരായി കണ്ടെത്തിയത്. അത്യാവശ്യമായ മൊഴികളുടെയും തെളിവുകളുടെയും അഭാവത്തിലാണ് കമ്മീഷണര്‍ റിപ്പോര്‍ട്ട് മടക്കിയത്. പലരില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് നടപടി വൈകുന്നതെന്നാണ് ഹര്‍ഷിന പറയുന്നത്. ഹര്‍ഷീന പ്രത്യക്ഷ സമരത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്.

സര്‍ക്കാര്‍ തനിക്കൊപ്പമുണ്ടെന്ന് കാണിക്കാന്‍ ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല. ഹര്‍ഷിനയ്‌ക്കൊപ്പം എന്ന് പറയുന്ന ആരോഗ്യമന്ത്രി വാക്കുകൊണ്ടുമാത്രമേ ഒപ്പമുള്ളുവെന്നും ഹര്‍ഷീന പറഞ്ഞു. ഒരു പാട് സാമ്പത്തിക നഷ്ടം സംഭവിച്ചു. നഷ്ടപരിഹാരം വേണം. സര്‍ക്കാര്‍ നീതി ഉറപ്പാക്കണമെന്നും ഹര്‍ഷീന പറഞ്ഞു.