10 വയസ്സുകാരിയെ വീട്ടുപണിക്ക് നിർത്തി ക്രൂരത, മർദിക്കുന്നത് പതിവ്, പൈലറ്റിനെയും ഭര്‍ത്താവിനെയും വിചാരണ ചെയ്ത് നാട്ടുകാർ

ന്യൂഡല്‍ഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി ഉപദ്രവിച്ച വനിതാ പൈലറ്റിനെയും ഭര്‍ത്താവിനെയും നാട്ടുകാര്‍ സമൂഹവിചാരണ ചെയ്തു. ഡല്‍ഹി ദ്വാരകയില്‍ താമസിക്കുന്ന പൈലറ്റിനെയും ഇവരുടെ ഭര്‍ത്താവായ എയര്‍ലൈന്‍ കമ്പനി ജീവനക്കാരനെയുമാണ് നാട്ടുകാരുടെ കൈയ്യുടെ ചൂടറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ കേസെടുത്തതായും പ്രതികളായ ദമ്പതിമാരെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.

ദമ്പതികൾക്കെതിരെ ബാലവേല നിരോധനനിയമപ്രകാരവും ബാലനീതി നിയമപ്രകാരവുമാണ് കേസെടുത്തത്.
പത്തുവയസ്സുകാരിയെ രണ്ടുമാസം മുന്‍പാണ് ദമ്പതിമാര്‍ വീട്ടിൽ കൊണ്ടുവന്നത്. പണം നല്‍കി എത്തിച്ച പെണ്‍കുട്ടിയെ ഇരുവരും നിരന്തരം മര്‍ദിച്ചിരുന്നതായാണ് പ്രദേശവാസികളുടെ ആരോപണം. കഴിഞ്ഞദിവസം പത്തുവയസ്സുകാരിയുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകളുള്ളത് ഒരു ബന്ധുവിന്റെ ശ്രദ്ധയില്‍പ്പെട്ടു.

ഇതോടെ നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. എന്നാൽ പോലീസ് എത്തുന്നതിന് മുൻപ് തന്നെ ദമ്പതികളെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കൈകാര്യം ചെയ്യുകയായിരുന്നു. പൈലറ്റ് യൂണിഫോം ധരിച്ച യുവതിയെയും ഭര്‍ത്താവിനെയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് കൈകാര്യംചെയ്തത്. യുവതിയുടെ മുഖത്തടിച്ച സംഘം, മുടിയില്‍ പിടിച്ച് വലിച്ചിഴക്കുകയും മര്‍ദിക്കുകയും ചെയ്തു. ഇവരുടെ ഭർത്താവിനെ പുരുഷന്മാർ മർദിക്കുകയും ചെയ്തു.