വീണ്ടും പാമ്പ് വില്ലനായി; അധ്യാപകര്‍ അവസരോചിത ഇടപെടല്‍ നടത്തിയതോടെ വിദ്യാര്‍ത്ഥിക്ക് ജീവന്‍ തിരിച്ചു കിട്ടി

കോഴിക്കോട്: അധ്യാപകര്‍ തക്ക സമയത്ത് ഇടപെട്ടത് കാരണം പാമ്പ് കടിയേറ്റ വിദ്യാര്‍ത്ഥി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കനന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഹൃതിയാണ് തക്ക സമയത്ത് ചികിത്സ ലഭിച്ചതോടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് അധ്യാപകരുടെ നിരുത്തരവാദപരമായ സമീപനം കാരണം ജീവന്‍ നഷ്ടപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് അധ്യാപകരുടെ പ്രശംസനീയമായ മാതൃക.

രാവിലെ സ്‌കൂളില്‍ എത്തിയ കുട്ടി താന്‍ വീണെന്നും എഴുന്നേറ്റ് ബാഗ് കുനിഞ്ഞെടുക്കുന്ന സമയത്ത് കാല് കല്ലില്‍ തട്ടിയപോലെ തോന്നിയതായും കാലില്‍ വേദനയുണ്ടെന്നും പറഞ്ഞു അധ്യാപകനെ സമീപിച്ചു. ക്ലാസ് അധ്യാപകനായ ഗോപകുമാര്‍ ഉടന്‍ കുട്ടിയുമായി പ്രധാനാധ്യാപികയുടെ അടുത്തെത്തിക്കുകയായിരുന്നു. പ്രധാനാധ്യാപിക ആശയും സീനിയര്‍ അസിസ്റ്റന്റായ രാജീവും ചേര്‍ന്ന് പരിശോധിച്ചപ്പോള്‍ കാലില്‍ ഒരു പാട് കണ്ടു.

ഉടന്‍തന്നെ അധ്യാപകര്‍ ചേര്‍്ന്ന് കുട്ടിയെ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. രക്തപരിശോധനയില്‍ പാമ്പിന്‍ വിഷബാധയേറ്റതായി വ്യക്തമായതായും ഉടന്‍ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. വിദ്യാര്‍ഥി ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ സുഖം പ്രാപിച്ചു വരുകയാണ്.

അതേസമയം ഷഹല ഷെറിന് പാമ്പുകടിയേറ്റ സര്‍വ്വജന സ്‌കൂളിലെ കെട്ടിട ഭാഗം പൊളിച്ച് നീക്കാന്‍ തീരുമാനമായി. പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം ഉയരുകയും ചെയ്യും.
ഇന്നലെ ബത്തേരി മുനിസിപ്പാലിറ്റി ആസ്ഥാനത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ഥിക്ക് പമ്പ് കടി ഏറ്റതിന് പിന്നാലെ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല സ്‌കൂളിലെ ചൊവ്വാഴ്ച മുതല്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ പ്രവര്‍ത്തനം തുടങ്ങാനും യുപി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി നല്‍കാനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനം ആയി.

കൂടാതെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആരോപണ വിധേയരായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ഹെഡ്മാസ്റ്ററേയും അധ്യാപകനെയും സസ്‌പെന്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സ്‌കൂളിന് പകരം പ്രിസിപ്പലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കൗണ്‍സിലിങ്ങ്, ശുചീകരണ പ്രവൃത്തികള്‍ നടത്തല്‍ തുടങ്ങിയവയാണ് യോഗത്തിലുണ്ടായ മറ്റ് തീരുമാനങ്ങള്‍. ഇത് കൂടാതെ കുട്ടികള്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാകാതിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഷഹല ഷെറിന്റെ മരണത്തിനു ഉത്തരവാദികളായവര്‍ നിയമത്തിനു മുന്നില്‍ വരാനുള്ള സാധ്യതകള്‍ സംബന്ധിച്ച് ആശങ്ക ഉയരുന്നു. പ്രതികളേ കണ്ടെത്താനോ, നിയമത്തിനു മുന്നില്‍ കൊണ്ടുവരാനോ തടസം നില്ക്കുന്നത് ഷഹല ഷെറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ല എന്നതാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പോലീസ് പല തവണ സമ്മര്‍ദ്ദം ചെലുത്തിയിട്ടും ഷഹല ഷെറിന്റെ മാതാപിതാക്കള്‍ സമ്മതിച്ചില്ലായിരുന്നു. മാത്രമല്ല മൃതദേഹം ഇങ്ക്വസ്റ്റ് നടത്താനും മാതാപിതാക്കള്‍ സമ്മതിച്ചിരുന്നില്ല. മരണത്തില്‍ പരാതി നല്കാ പോലീസ് ആവശ്യപ്പെട്ടിട്ടും ഷഹല ഷെറിന്റെ മാതാപിതാക്കള്‍ കൂട്ടാക്കിയില്ല. മകള്‍ നഷ്ടപെട്ടതിന്റെ വേദനയില്‍ നില്ക്കുന്ന മാതാപിതാക്കളേ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്ന നടപടികള്‍ക്ക് പോലീസും വലിയ നീക്കങ്ങള്‍ നടത്തുന്നില്ല. പൊലീസ് സ്വമേധയാ കേസെടുത്തെങ്കിലും നിയമക്കുരുക്കുണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

പോസ്റ്റ് മോര്‍ട്ടം നടത്താതിരുന്നത് ഇപ്പോള്‍ ചുമത്തിയ വകുപ്പുകളെ ദുര്‍ബ്ബലമാക്കുമെന്നാണ് വിലയിരുത്തല്‍. രണ്ട് തവണ രക്ഷിതാക്കളെ സമീപിച്ചെങ്കിലും അവര്‍ പരാതി നല്‍കിയില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഇതേത്തുടര്‍ന്നാണ് 304 എ വകുപ്പ് അനുസരിച്ച് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്. ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പും ചേര്‍ത്താണ് എഫ്‌ഐആര്‍. മൂന്ന് വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണിത്. കുട്ടിയെ എത്തിച്ച രണ്ട് ആശുപത്രികളിലെയും രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ചികിത്സയിലെ വീഴ്ചയടക്കം തെളിയിക്കാന്‍ ഇതൊന്നും മതിയാവില്ലെന്നാണ് പ്രമുഖക്രിമിനല്‍ അഭിഭാഷകരുടെ നിലപാട്.കുട്ടിയുടെ മരണത്തിനു പിന്നില്‍ ഉള്ളവരെ ശിക്ഷിക്കാന്‍ കോടതിയില്‍ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടും മൃതദേഹ പരിശോധനാ റിപോര്‍ട്ടും കൂടിയേ തീരൂ.