സിനിമാനടിയുടെ പ്രസവം പോലും വിൽപനചരക്കാക്കിയ ചലചിത്ര പ്രവർത്തകനാണ് ബ്ലസി – അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

തൻ്റെ കഥാപുസ്തകത്തിലെ യഥാർത്ഥ ജീവിതകഥയിലെ യഥാർത്ഥനായകനായ നജീബ് അദ്ദേഹത്തിൻ്റെ ചെറുമകൻ്റെ അകാലമരണം ഉണ്ടാക്കിയ ആഘാതത്തിൽ കഴിയുന്ന അവസരത്തിലും സിനിമയുടെ മാർക്കറ്റിങ്ങിനായി നജീബിനെ പിടിച്ചു വലിച്ചു കൊണ്ടുവന്ന ബെന്യാമനെയും കൂട്ടരെയും എന്ത് പേരിട്ട് വിളിക്കണമെന്ന് അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ. സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെയാണ് വിമർശനം‌

കുറിപ്പിങ്ങനെ

സിനിമാക്കാര് പലരും പോകെ പോകെ നികൃഷ്ടജീവികളായി വളർന്നുവരുന്നവരാണ് എന്ന് കേട്ടിട്ടുണ്ട്. എന്നാൽ എഴുത്തുക്കാരും അക്കൂട്ടത്തിൽ പെടുമോ?! തൻ്റെ കഥാപുസ്തകത്തിലെ യഥാർത്ഥ ജീവിതകഥയിലെ യഥാർത്ഥനായകനായ നജീബ് അദ്ദേഹത്തിൻ്റെ ചെറുമകൻ്റെ അകാലമരണം ഉണ്ടാക്കിയ ആഘാതത്തിൽ കഴിയുന്ന അവസരത്തിലും സിനിമയുടെ മാർക്കറ്റിങ്ങിനായി നജീബിനെ പിടിച്ചു വലിച്ചു കൊണ്ടുവന്ന ബെന്യാമനെയും കൂട്ടരെയും എന്ത് പേരിട്ട് വിളിക്കണം? സിനിമാനടിയുടെ പ്രസവം പോലും വിൽപനചരക്കാക്കിയ ചലചിത്ര പ്രവർത്തകനാണ് ബ്ലസി എന്നത് നമ്മൾ കണ്ടതാണ്. ബെന്യാമൻ്റെ മേൽപറഞ്ഞ പ്രവർത്തിയും ആ ശ്രേണിയിൽ ചേർത്തു വെക്കാവുന്നതാണ്. ബ്ലസിയോടൊപ്പം കൂട്ടുകൂടി ബെന്യാമനും കെട്ട ബിസിനസുകാരനായി എന്നതാണ് സത്യം.

ബ്ലസി എന്ന സംവിധായകൻ്റെ ‘കാഴ്ച’ എന്ന സിനിമ മാത്രമാണ് നിലവാരമുള്ളതെന്നും ‘വാസ്തവം’ എന്ന സിനിമയിൽ മാത്രമാണ് പ്രിത്വിരാജിൻ്റെ മികവുള്ള അഭിനയം കാണാനായത് എന്നും ശക്തമായി തന്നെ കരുതുന്ന ഒരു സിനിമാപ്രേക്ഷകയാണ് ഞാൻ. ഇപ്പറഞ്ഞ സിനിമകൾ മാറ്റി വെച്ചാൽ, വെറുമൊരു mediocre സംവിധായകനായ ബ്ലസിയുടെ നേതൃത്വത്തിൽ ഒരു ബിലോ ആവറേജ് നടൻ്റെ ശരീരത്തിൽ സോകോൾഡ് ട്രാൻസ്ഫോർമേഷൻ/ മെറ്റമോർഫോസിസ് നടത്തി അവൻ്റെ വെളുത്ത തൊലിയിൽ മേക്കപ്പിട്ട് അവതരിപ്പിക്കുന്നത് കാണുക അസഹനീയം എനിക്ക്, അവമതിപ്പുണ്ടാക്കുന്നതാണ് എനിക്കത്.

ഞാൻ വായിച്ചനുഭിവിച്ചറിഞ്ഞ ”ആടുജീവിതം” പുസ്തകത്തിലെ നജീബിനും നജീബിനെ കാത്തിരുന്ന ഭാര്യയ്ക്കും പ്രിത്വിരാജിൻ്റെ മേക്കപ്പിട്ട മുഖമല്ല, ആ നജീബിന് അമല പോളിൻ്റെ മുഖവും ആകാരവുമുള്ള സ്ത്രിയുമായി ചേർന്നുള്ള ഇറോട്ടിക്ക് കാഴ്ചകളുമില്ല. ഇപ്പറഞ്ഞതും മറ്റു പല കാരണങ്ങൾ കൊണ്ടും, ലോകം മുഴുവനുള്ള സിനിമാപ്രേക്ഷകർ ”ആടുജീവിതം” സിനിമയെ കുറിച്ച് നല്ലത് പറഞ്ഞാലും തീയറ്ററിലും OTT യിലും ഞാൻ ആ സിനിമ കാണില്ല. ദേശീയ അവാർഡല്ല അതിലും വലുത് പലതും കിട്ടിയാലും ഞാൻ കരുതുക അതൊക്കെ പണത്തിന് മുകളിൽ പറക്കുന്ന പരുന്തുകളാവും എന്നാവും.

സിനിമയുടെ പ്രമോഷണൽ പരിപാടിയിൽ സിനിമാ നടി അമല പോൾ പറഞ്ഞത് നാലര മണിക്കൂർ കൊണ്ടാണ് ”ആടുജീവിതം” അവൾ വായിച്ചത് എന്നാണ്. നല്ല കാര്യം. ”ആടുജീവിതം” എന്ന പുസ്തം എന്നിലെ വായനക്കാരിക്ക് നൽകിയത് എന്തൊക്കെ എന്നത് അടുത്ത ലക്കത്തിൽ.