ഷാനുവിന്റെ ബന്ധുവാണെന്ന ആരോപണം നിഷേധിച്ച് എസ്പി; ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍

കെവിന്‍ കൊലപാതകക്കേസിലെ പ്രതി ഷാനുവിന്റെ ബന്ധുവല്ല താനെന്ന് കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീഖ്. കൊല്ലത്ത് തനിക്കോ ഭാര്യക്കോ ബന്ധുക്കളില്ല. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും കോട്ടയം മുന്‍ എസ്പി പറഞ്ഞു.

ഷാനുവിന്റെ അമ്മ രഹ്നയുടെ ബന്ധുവാണ് മുഹമ്മദ് റഫീഖ് എന്നാണ് ആരോപിച്ചത്.കെവിന്‍ കേസില്‍ അറസ്റ്റിലായ എഎസ്‌ഐ ബിജുവാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എഎസ്‌ഐയുടെ അഭിഭാഷകന്‍ ഏറ്റുമാനൂര്‍ കോടതിയിലാണ് ആരോപണം ഉന്നയിച്ചത്. എസ്പിക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് നിര്‍ദേശം നല്‍കി.

കോട്ടയത്തെ വീട്ടിൽ നിന്നും കെവിനെ കാണാതായ സംഭവത്തിൽ കോട്ടയം എസ്.പിയായിരുന്ന മുഹമ്മദ് റഫീഖ് മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചതായും ഇക്കാര്യത്തിൽ വകുപ്പ് തല അന്വേഷണം നടത്താനും നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റഫീഖിനെതിരെ ആരോപണവുമായി എ.എസ്.എെ രംഗത്തെത്തിയിരിക്കുന്നത്. കോട്ടയത്ത് പരിപാടി നടക്കുന്നതിനിടെയാണ് കെവിനെ തട്ടിക്കൊണ്ട് പോയത് അറിഞ്ഞ മുഖ്യമന്ത്രി ഉടൻ തന്നെ കോട്ടയം എസ്.പിയെ കോട്ടയം ടി.ബിയിലേക്ക് വിളിച്ച് വരുത്തി കെവിനെ കണ്ടെത്തണമെന്ന് നിർദ്ദേശിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. സംഭവത്തിൽ കോട്ടയം ഡി.വൈ.എസ്.പി അന്വേഷണം നടത്തുന്നുണ്ടെന്നാണ് എസ്.പി മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. എന്നാൽ ഇതിന് ശേഷം മാത്രമാണ് അന്വേഷണ ചുമതല ഡി.വൈ.എസ്.പിയെ ഏൽപ്പിച്ചത്. റഫീഖിന്റെ ഈ നിലപാട് പ്രതികളെ സഹായിക്കാനായിരുന്നെന്ന് സംശയവുമുണ്ട്. ഈ സാഹചര്യത്തിൽ എ.എസ്.എെയുടെ ആരോപണം റഫീഖിനെ പ്രതിക്കൂട്ടിൽ ആക്കിയിരിക്കുകയാണ്.

കെവിൻ വധവുമായി ബന്ധപ്പെട്ട് കസ്റ്റ‌ഡിയിലായ ഗാന്ധിനഗർ സ്റ്റേഷനിലെ എ.എസ്.ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവർക്കെതിരെ ഭീഷണിപ്പെടുത്തി കൈക്കൂലിവാങ്ങിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വധക്കേസിൽ പ്രതിചേർത്താൽ കോടതിയിൽ നിലനിൽക്കില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം.അതേസമയം, തട്ടിക്കൊണ്ടു പോകാൻ വന്നവർക്ക് ഒരു സഹായവും ചെയ്തുകൊടുത്തില്ലെന്നാണ് അജയകുമാറിന്റെയും ബിജുവിന്റെയും മൊഴി.