വിദ്യാര്‍ത്ഥിയെക്കൊണ്ട് പ്രിന്‍സിപ്പള്‍ കാല് പിടിപ്പിച്ചെന്ന് പരാതി; പ്രതിഷേധമുയരുന്നു

കാസര്‍ഗോഡ്: കോളേജില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിയെ കൊണ്ട് കാല് പിടിപ്പിച്ചെന്ന് പരാതി ഉന്നയിച്ച് എം.എസ്.എഫ്.വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഒരു പരാതി സംബന്ധിച്ച് സംസാരിക്കാനായി പ്രിന്‍സിപ്പാളിനെ കാണാന്‍ എത്തിയപ്പോള്‍ അവര്‍ കുട്ടിയെ അപമാനിക്കുകയും ഒടുവില്‍ കാല് പിടിക്കണമെന്ന് ഉപാധി വെക്കുകയുമായിരുന്നു.

പ്രിന്‍സിപ്പാള്‍ എം. രമ മൂന്ന് തവണ കാല് പിടിപ്പിച്ചെന്നാണ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയില്‍ പറയുന്നത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി. കെ. നവാസാണ് പത്രസമ്മേളനം വിളിക്കുകയും വിദ്യാര്‍ത്ഥി കാല് പിടിക്കുന്ന ഫോട്ടോ പുറത്ത് വിടുകയും ചെയതത്. കാല് പിടിച്ച് മാപ്പ് പറഞ്ഞാല്‍ പ്രശ്നം ഒഴിവാക്കി തരാമെന്നും അല്ലെങ്കില്‍ കോളേജില്‍ നിന്ന് പുറത്താക്കുമെന്നും അധ്യാപിക വിദ്യാര്‍ത്ഥിയോട് പറഞ്ഞെന്നും നവാസ് അവകാശപ്പെട്ടു. ഇങ്ങനെ ഒരു സംസ്‌കാരം പുലര്‍ത്തുന്ന അധ്യാപികക്ക് കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജില്‍ തുടര്‍ന്ന് പോകാനാകില്ലെന്ന് നവാസ് പറഞ്ഞു.

എന്നാല്‍ വിദ്യാര്‍ത്ഥി സ്വമേധയാ കാല് പിടിക്കുകയാണൈന്നാണ് അധ്യാപിക വിശദീകരിക്കുന്നത്. മാസ്‌കിടാതെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ കോളേജിന് മുന്‍വശം നില്‍ക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോള്‍ ഒരു കുട്ടി തന്നെ അടിക്കാനായി വന്നു. തുടര്‍ന്ന് താന്‍ പൊലീസിനെ വിളിച്ചു. മാസ്‌കിടാത്ത വിദ്യാര്‍ത്ഥിയുടെ പക്കല്‍ നിന്നും ഫൈന്‍ മേടിച്ച പൊലീസ് ആക്രമിക്കാന്‍ ശ്രമിച്ചതില്‍ പരാതിയുണ്ടെങ്കില്‍ നല്‍കണമെന്നും പറഞ്ഞു.

ഒരു വെള്ളിയാഴ്ചയാണ് ഈ സംഭവം നടന്നത്. തിങ്കളാഴ്ച എം.എസ്.എഫ് നേതാക്കള്‍ വിദ്യാര്‍ത്ഥിക്കൊപ്പം തന്നെ കാണാന്‍ വന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥി തന്റെ കാല് പിടിക്കുകയായിരുന്നു. താന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും അധ്യാപിക പറഞ്ഞു. എം.എസ്.എഫിന്റെ കുട്ടികള്‍ താന്‍ പറഞ്ഞാല്‍ തന്റെ കാല് പിടിക്കില്ല. അവര്‍ തന്നെ അടിക്കാന്‍ വരുന്ന കുട്ടികളാണെന്നും അധ്യാപിക കൂട്ടിച്ചേര്‍ത്തു.

അതിനുശേഷം തനിക്ക് ഒരുപാട് കോളുകളാണ് വന്നത്. വിദ്യാര്‍ത്ഥി കാല് പിടിക്കാന്‍ തയാറാണെന്നും ടീച്ചര്‍ ക്ഷമിക്കണമെന്നും ഫോണ്‍ വിളിച്ചവര്‍ ആവശ്യപ്പെട്ടു. നിരന്തരം കോളുകള്‍ വന്നതിനെ തുടര്‍ന്ന്, പൊലീസിന് കൈമാറാന്‍ മേശപുറത്ത് എഴുതിവെച്ച പരാതിയില്‍ നിന്നും പിന്മാറുകയായിരുന്നു.