സീറോ മലബാർ സഭയിലെ കുർബാന ഏകീകരണ൦; ഇളവ് നൽകിയില്ലെങ്കിൽ മരണം വേരെ നിരാഹാരം തുടരുമെന്ന് വൈദികർ

സീറോ മലബാർ സഭയിലെ കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട സമരം കടുപ്പിച്ച് അങ്കമാലി അതിരൂപത വൈദികർ. ജനാഭിമുഖ കുര്‍ബാന അർപ്പിക്കാൻ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ലഭിച്ച താല്‍കാലിക അനുമതി സ്ഥിരമാക്കണമെന്നാവശ്യപ്പെട്ട്‌ അതിരുപതയിലെ വൈദികര്‍ നിരാഹാര സമരം നടത്തുകയാണ്. അതിരൂപതാ സംരക്ഷണ സമിതി നേതാക്കളായ ഫാ. ബാബു ജോസഫ് കളത്തില്‍ സ്വകാര്യ ആശുപത്രിയിലും ഫാ. ടോം മുള്ളന്‍ചിറ രൂപത ആസ്ഥാനത്തുമാണ് നിരാഹാരം നടത്തുന്നത്. പ്രത്യേക ഇളവ് നൽകണമെന്ന ആവശ്യത്തിലുറച്ച് മരണം വേരെ നിരാഹാരം തുടരുമെന്ന് വൈദികർ വ്യക്തമാക്കി.

അതേസമയം പള്ളികളിൽ ഇന്ന് ജനാഭിമുഖ കുർബാന നടത്തും. പ്രതിഷേധത്തിൽ നിലപാട് വ്യക്തമാക്കാതെ സിനഡ് മൗനം തുടരുകയാണ്. സിനഡ് ഇളവ് നല്‍കിയില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് അതിരൂപതയിലെ പുരോഹിതരുടെ തീരുമാനം. ഇന്ന് സിനഡ് യോഗത്തിലെ വിവരങ്ങള്‍ ലഭിച്ച ശേഷമാകും തുടര്‍ സമരപരിപാടികളെകുറിച്ച് പുരോഹിതര്‍ അന്തിമ തീരുമാനമെടുക്കുക.

അതേസമയം കുര്‍ബാന ഏകീകരണത്തെച്ചൊല്ലി സിറോ മലബാര്‍ സഭയ്ക്കുള്ളില്‍ വീണ്ടും ഭിന്നത. ജനാഭിമുഖ കുര്‍ബാനയ്ക്കായി സംസാരിച്ചവരെ സിനഡില്‍ അടിച്ചമര്‍ത്തിയെന്ന ആരോപണമുയര്‍ത്തി വൈദികര്‍ രംഗത്തെത്തിയതാണ് ഭിന്നത രൂക്ഷമാക്കിയത്. ചിലരുടെ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി എറണാകുളം- അങ്കമാലി അതിരൂപതയെ അടിച്ചമര്‍ത്തുകയാണെന്നാണ് വൈദികരുടെ ആരോപണം.

കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട ഭിന്നതയെത്തുടര്‍ന്ന് മാര്‍പ്പാപ്പയ്ക്ക് കത്തയച്ചതിനെപ്പോലും സിനഡ് കുറ്റപ്പെടുത്തിയെന്നാണ് വൈദികരുടെ പരാതി. എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരുമെന്നും വൈദികര്‍ കൂട്ടിച്ചേര്‍ത്തു.