ഭർത്താവ് ഹൃദയാഘാതത്തിൽ മരിച്ചു, സംസ്കാര ചടങ്ങുകൾ കഴിഞ്ഞു ഭാര്യ ജീവനൊടുക്കി

ഭർത്താവിന്റെ വിയോഗം സഹിക്കാൻ കഴിയാതെ ഭാര്യ ജീവനൊടുക്കി. ഹൈദരാബാദിൽ ബാഗ് ആംബർപേട്ടിലെ ഡിഡി കോളനിയിലെ സഹിതി (29) നെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.

സഹിതിയുടെ ഭർത്താവ് മനോജിന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ ദിവസമായിരുന്നു കഴിഞ്ഞത്. ഭർത്താവിന്റെ മരണത്തെ തുടർന്ന് സഹിതി കടുത്ത വിഷാദത്തിലായിരുന്നു. ആറ് മാസം മുമ്പായിരുന്നു സോഫ്റ്റ് വെയർ എഞ്ചിനീയറായ മനോജുമായുള്ള സഹിതിയുടെ വിവാഹം നടക്കുന്നത്. വിവാഹത്തിനു ശേഷം ഇരുവരും യുഎസ്സിലേക്ക് താമസം മാറുകയായിരുന്നു. അവിടെയായിരുന്നു മനോജിന് ജോലി.

മെയ് രണ്ടിന് മാതാപിതാക്കളെ കാണാൻ സഹിതി നാട്ടിലെത്തി. മനോജ് യുഎസ്സിൽ തന്നെ ആയിരുന്നു. ഇതിനിടയിൽ ഹൃദയാഘാതം മൂലം മനോജ് മരണപ്പെടുന്ന ഉണ്ടായത്. ഭർത്താവിന്റെ അപ്രതീക്ഷിതമായുള്ള മരണത്തിന്റെ ഞെട്ടലിലായിരുന്നു സാഹിതി പിന്നെ. മെയ് 24 നായിരുന്നു മനോജിന‍്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നത്. തുടർന്ന് സഹിതിയെ മാതാപിതാക്കൾ അവരുടെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയി.

അന്ന് രാത്രി സഹോദരിക്കൊപ്പമായിരുന്നു സഹിതി ഉറങ്ങാൻ കിടന്നിരുന്നത്. രാവിലെ സഹോദരി പുറത്തുപോയ സമയത്ത് മുറി അകത്തു നിന്ന് പൂട്ടി സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു സാഹിതി. വീട്ടുകാർ വാതിൽ പൊളിച്ചാണ് അകത്തു കടക്കുന്നത്. ഈ സമയത്തിനുള്ളിൽ മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.