ഷുഹൈലയുടെ മരണത്തിലെ ദുരൂഹത തുടരുന്നു, ഫോണില്‍ ശല്യം ചെയ്ത യുവാക്കളിലേക്ക് അന്വേഷണമില്ല..

 

കാസര്‍കോട്/ ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ മരണം നടന്നു മാസങ്ങൾ കഴിഞ്ഞിട്ടും മരണത്തിനു കാരണമായ ദുരൂഹത കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. ഷുഹൈലയുടെ മരണത്തിനു ഉത്തരവാദികളായ പ്രതികളെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞില്ല. ഷുഹൈലയെ ഫോണില്‍ നിരന്തരം ശല്യം ചെയ്ത യുവാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയിട്ടും യാതൊരു നടപടി ഉണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നത്.

എന്തുകൊണ്ടാണ് ഷുഹൈല ആത്മഹത്യ ചെയ്തതെന്ന് ഇപ്പോഴും ആര്‍ക്കും അറിയില്ല. ഇപ്പോഴും ഷുഹൈലയുടെ മരണത്തിലെ ദുരൂഹത ചുരുളഴിയാതെ തന്നെ കിടക്കുകയാണ്. എസ്എസ്എല്‍സി പരീക്ഷയുടെ തലേദിവസം മാര്‍ച്ച് 30ന് ആണ് വീട്ടിലെ കിടപ്പു മുറിയില്‍ ഷുഹൈലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് കുടുംബം ആദൂര്‍ പോലീസിനു അടുത്ത ദിവസം തന്നെ പരാതി നൽകിയിരുന്നു. എന്നാല്‍ ഇതുവരെ ആയിട്ടും കേസ് അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് കുടുംബം പറയുന്നു.

ഷൂഹൈല മരിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും കേസ് അന്വേഷണത്തില്‍ പുരോഗതിയില്ലാത്തെ സാഹചര്യത്തിൽ രൂപീകരിക്കപ്പെട്ട ആക്ഷന്‍ കമ്മിറ്റി പ്രതികളെ എത്രയും വേഗം പിടികൂടണം എന്ന് ആവശ്യപ്പെട്ട് രാപകല്‍ സമരത്തിന് ഒരുങ്ങുകയാണ്. വരുന്ന 13, 14 തീയതികളില്‍ രാപകല്‍ സമരം സംഘടിപ്പിക്കുമെന്നാണ് ആക്ഷന്‍കമ്മിറ്റി അറിയിച്ചിരിക്കുന്നത്. പ്രതിഷേധ സൂചകമായി ബോവിക്കാനം ടൗണിലേക്ക് ആക്ഷന്‍ കമ്മിറ്റി മാര്‍ച്ചും നടത്തിയിരുന്നു.

ഷുഹൈലയെ ചില യുവാക്കള്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതിനു തെളിവായുള്ള ശബ്ദ സന്ദേശങ്ങള്‍ കുടുംബം പൊലീസിനു കൈമാറിയിരുന്നതാണ്. ഷുഹൈലയുടെ സുഹൃത്തുക്കള്‍ അതേക്കുറിച്ച് രഹസ്യമൊഴിയും നല്‍കി. ഇക്കാര്യത്തിൽ ആദൂര്‍ പൊലീസിന്റെ മെല്ലെ പോക്ക് ചൂണ്ടിക്കാട്ടി കുടുംബം ഡിവൈഎസ്പിക്കും പരാതി നല്‍കുകയും ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. സ്‌കൂള്‍ പിടിഐ ഭാരവാഹികളും ഇക്കാര്യത്തിൽ അവർക്കൊപ്പമുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ആത്മഹത്യാക്കുറിപ്പ് എഴുതിയാണ് ഷുഹൈല ആത്മഹത്യ ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് നാലുയുവാക്കളെ പൊലീസ് ചോദ്യംചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യംചെയ്താല്‍ സത്യാവസ്ഥ പുറത്തു വരുമെന്ന് കുടുംബം ആവശ്യപ്പെടുന്നത്. എന്നാൽ പോലീസിന്റെ ഭാഗത്ത് നിഷ്ക്രിയത്വമാണ് അത് ദുരൂഹത വർധിപ്പിക്കുകയാണ്.