വർണവിസ്മയം തീർത്ത് കുടമാറ്റം, മനം നിറച്ച് പൂരനഗരി, ആവേശമായി സർപ്രൈസ് കുട ചന്ദ്രയാൻ

തൃശൂർ: വർണവിസ്മയം തീർത്ത് തൃശൂർ പൂരത്തിലെ കുടമാറ്റം. പൂരപ്രേമികൾക്ക് ആവേശമായി തിരുവമ്പാടി ​ദേശക്കാരുടെ സർപ്രൈസ് കുട ചന്ദ്രയാൻ. അവസാന കുടയായിരുന്നു ചന്ദ്രയാന്റേത്.

ജനങ്ങൾ ആർപ്പുവിളികളോടെയാണ് തിരുവമ്പാടിയുടെ സര്‍പ്രൈസ് കുടയായ ചന്ദ്രയാനെ സ്വീകരിച്ചത്. ഐഎസ്ആര്‍ഒയുടെ ചന്ദ്രയാൻ ദൗത്യത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടാണ് ചന്ദ്രയാൻ കുട കുടമാറ്റത്തിൽ അവതരിപ്പിച്ചത്.

ചന്ദ്രയാനെ കൂടാതെ, അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും ശ്രീരാമനേയും ഉൾപ്പെടുത്തിയിരിക്കുന്ന എൽഇഡി കുടകളും കുടമാറ്റത്തിൽ എത്തിയിരുന്നു.

പട്ടുകുടങ്ങളില്‍ തുടങ്ങി സ്പെഷ്യല്‍ കുടകളില്‍ വാശിയേറി മത്സരമായിരുന്നു ഇരു ദേവസ്വങ്ങളും കാഴ്ചവെച്ചത്. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും കുടകൾ ഒന്നിനൊന്ന് കേമമായിരുന്നു.