ശബരിമല ദര്‍ശനത്തിന് നാളെത്തന്നെ എത്തുമെന്ന് തൃപ്തി ദേശായി, മുന്‍ സംഭവം ഓര്‍മ്മയുണ്ടല്ലോ എന്ന് ഭക്തര്‍

മുംബൈ: ശബരിമല ദര്‍ശനത്തിന് നാളെത്തന്നെ എത്തുമെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി. സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് തൃപ്തിയുടെ പ്രതികരണം. പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിനു വിട്ട സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായും തൃപ്തി വ്യക്തമാക്കി. അതേ സമയം കഴിഞ്ഞ പ്രാവശ്യം വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ സാധിക്കാത്തത് ഓര്‍മ്മയുണ്ടോന്നാണ് ഭക്തരുടെ ചോദ്യം.

‘ശബരിമലക്ഷേത്രത്തില്‍ യുവതികള്‍ക്കു പ്രവേശിക്കാമെന്നും ആരും തടയില്ലെന്നുമാണു കോടതി വിധിയില്‍നിന്ന് മനസിലാകുന്നത്. ശബരിമലയില്‍ വിവേചനമില്ല എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അതു തെറ്റാണ്. ചില പ്രത്യേക പ്രായപരിധിയിലുള്ളവര്‍ക്ക് അവിടെ പ്രവേശനം അനുവദിച്ചിരുന്നില്ല. നാളെ ദര്‍ശനം നടത്താന്‍ ശബരിമലയിലേക്കു പോകും’ തൃപ്തി ദേശായി പറഞ്ഞു. തൃപ്തി ദേശായി നാളെ ശബരിമലയിലെത്തുമെന്നു പ്രഖ്യാപിച്ചത് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിക്ക് പിന്നാലെ തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താന്‍ സാധിക്കാതെ വന്നതോടെ തൃപ്തിക്ക് മടങ്ങേണ്ടി വന്നിരുന്നു.ആചാരലംഘനത്തിന് ആദ്യത്തെ തവണ എത്തിയപ്പോള്‍ ശക്തമായ പ്രതിഷേധമാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ഭക്തര്‍ അനുവദിച്ചിരുന്നില്ല.

അതേസമയം ശബരിമല യുവതിപ്രവേശന കേസ് വിശാലബെഞ്ചിന് വിട്ട് സുപ്രീം കോടതി നടപടിയില്‍ നിരാശയില്ലെന്ന് കഴിഞ്ഞവര്‍ഷം ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗ പ്രതികരിച്ചു. യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018ലെ സുപ്രീം കോടതി വിധിയില്‍ സ്റ്റേ ഇല്ലാത്തതിനാല്‍ ഇനിയും ദര്‍ശനത്തിനെത്തുമെന്ന് അവര്‍ വ്യക്തമാക്കി.

മല കയറാനെത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണമൊരുക്കണമെന്ന് കനക ദുര്‍ഗയ്‌ക്കൊപ്പം മല ചവിട്ടിയ ബിന്ദു അമ്മിണി പ്രതികരിച്ചു. യുവതീ പ്രവേശന വിധിയ്ക്ക് ശേഷം ശബരിമല ക്ഷേത്ര ദര്‍ശനം നടത്തിയ യുവതികളാണ് ബിന്ദുവും കനക ദുര്‍ഗയും. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയായ കനകദുര്‍ഗയും കോഴിക്കോട് എടക്കുളം സ്വദേശിനിയായ കോളജ് അദ്ധ്യാപികയും നിയമ ബിരുദധാരിയുമായ ബിന്ദുവും 2018 ഡിസംബര്‍ 24ന് ആദ്യ ശ്രമം നടത്തിയെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്തിരിയേണ്ടി വന്നു.

ഇരുവര്‍ക്കും ആരോഗ്യ പ്രശ്‌നമുണ്ടെന്ന് കാണിച്ച് പൊലീസ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഇവര്‍ നിരാഹാരം തുടങ്ങിയെങ്കിലും ശബരിമല ദര്‍ശനത്തിന് സൗകര്യമൊരുക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇരുവരും സമരം അവസാനിപ്പിച്ചു. പിന്നീട് 2019 ജനുവരി രണ്ടാം തീയതി പുലര്‍ച്ചെ ഇവര്‍ ശബരിമല ദര്‍ശനം നടത്തി. പതിനെട്ടാംപടി കയറാതെ വി.ഐ.പി വഴിയിലൂടെ ക്ഷേത്രത്തില്‍ പ്രവേശിച്ച് അയ്യപ്പദര്‍ശനം നടത്തുകയായിരുന്നു ഇരുവരും