തൃശ്ശൂര്‍ വെളപ്പായയില്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊന്ന സംഭവം മലയാളികളെ ഞെട്ടലിലാക്കിയിരിക്കുകയാണ്. ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരനാണ് ടിടിഇ കെ വിനോദിനെ കൊലപ്പെടുത്തിയത്. ഒരു ടിടിഇ എന്നതിനപ്പുറം മലയാള സിനിമയുമായി ഏറെ ബന്ധമുള്ള വ്യക്തിയാണ് കെ വിനോദ്. മലയാള സിനിമയുടെ സ്വന്തം ടിടിഇ എന്നായിരുന്നു സിനിമാ മേഖലയിൽ വിനോദ് പൊതുവെ അറിയപ്പെട്ടിരുന്നത്.
മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ എന്നിങ്ങനെ മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളുടെയും സിനിമകളിൽ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് വിനോദ്. സ്‌കൂൾ കാലം മുതൽ അഭിനയത്തിൽ തത്പരനായിരുന്ന അദ്ദേഹം സംവിധായകൻ ആഷിഖ് അബുവിന്റെ സഹപാഠിയായിരുന്നു. ആഷിഖ് അബു-മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്ററിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റവും, മമ്മൂട്ടിയുടെ ഗുണ്ടാ സംഘത്തിലെ പ്രധാനിയായി.
തുടർന്ന് മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യു, അച്ഛാദിൻ, രാജമ്മ @ യാഹൂ, പെരുച്ചാഴി, മിസ്റ്റർ ഫ്രോഡ്, കസിൻസ്, വിക്രമാദിത്യൻ, ഒപ്പം, പുലിമുരുകൻ തുടങ്ങി നിരവധി സിനിമകളിൽ വിനോദ് അഭിനയിച്ചിട്ടുണ്ട്. എറണാകുളത്തായിരുന്നു വിനോദിന്റെ സ്ഥിരതാമസം.
അതേസമയം വിനോദിനെ കൊലപ്പെടുത്തിയ പ്രതി ഒഡീഷ ഖഞ്ജം സ്വദേശി രജനീകാന്ത് രണജിത്തിനെ (42) പാലക്കാട് റെയിൽവെ പൊലീസ് പിടികൂടി. ഒഡിഷ സ്വദേശിയായ രജനീകാന്ത് മദ്യപാനിയാണെന്ന് പൊലീസ് അറിയിച്ചു.