കാട്ടാനയെ പേടിച്ച് മരത്തില്‍ കയറി; കാല്‍തെറ്റി വീണ് യുവാവിന് ദാരുണാന്ത്യം

വയനാട്. കാട്ടാനയില്‍ നിന്നും രക്ഷപ്പെടാനായി മരത്തില്‍ കയറിയ യുവാവ് കാല്‍തെറ്റി താഴേക്ക് വീണ് മരിച്ചു. വയനാട് തിരുനെല്ലി അപ്പാപ്പറ മധ്യപാടി മല്ലികപാറ കോളനിയിലെ രാജുവിന്റെയും, ഗൗരിയുടേയും മകന്‍ രതീഷ് (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.

ഭാര്‍ഗിരി എസ്റ്റേറ്റ് ജീവനക്കാരനായ രതീഷ് സുഹൃത്ത് ഗണേഷിനൊപ്പം എസ്റ്റേറ്റില്‍ ആന കാവലിനായി പോയതായിരുന്നു. രാത്രി 10 മണിയോടെ ഇരുവരേയും കാട്ടാന ഓടിച്ചു. രക്ഷപ്പെടാന്‍ ഓടി മരത്തില്‍ കയറിയ രതീഷ് കാല്‍ തെറ്റി താഴെ വീണ് മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന ഗണേശന്‍ ഓടി രക്ഷപ്പെട്ടു.

താന്‍ മരത്തിന് മുകളിലുണ്ടെന്ന് രതീഷ് ഗണേഷിനോട് ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നു. പിന്നീട് ഗണേഷ് വന്ന് നോക്കുമ്പോഴാണ് രതീഷ് മരത്തിനു താഴെവീണു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രതീഷ് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകുന്നേരത്തോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.