2 വിവാഹം കഴിച്ച രഘു 19കാരിയെ കടത്തിക്കൊണ്ടുപോയത് വിവാഹ വാ​ഗ്ദാനം നൽകി, വീട്ടിൽ പൂട്ടിയിട്ട് പീഡനവും

പത്തൊൻപതുകാരിയെ വിവാഹ വാ​ഗ്ദാനം നൽകി കടത്തിക്കൊണ്ടുപോയി മൃ​ഗീയമായി പീഡിപ്പിച്ച സംഭവത്തിൽ നാൽപ്പത്തൊൻപതുകാരൻ അറസ്റ്റിൽ. നൂറനാട് പണയിൽ നാരായണശേരിൽ വീട്ടിൽ രഘുവിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നൂറനാട് സ്വദേശിനിയായ യുവതിയെയാണ് ഇയാൾ രണ്ടാഴ്ച്ച മുമ്പ് വിവാഹ വാ​ഗ്ദാനം നൽകി കടത്തിക്കൊണ്ടുപോയത്.

തുടർന്ന് ചെങ്ങാലിക്കോണം ഭാഗത്ത് ഒരു വീട്ടിൽ താമസിപ്പിച്ച് ക്രൂരമായ ലൈം​ഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. യുവതിയെ പുറംലോകവുമായി ബന്ധപ്പെടാൻ പോലും ഇയാൾ അനുവദിച്ചിരുന്നില്ല. പോക്സോ കേസിലും പ്രതിയാണ് അറസ്റ്റിലായ രഘു. രണ്ടാഴ്ച മുമ്പാണ് ഇയാൾ യുവതിയെ കടത്തിക്കൊണ്ടുപോയത്. യുവതിയെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. എന്നാൽ, യുവതിയുടെയും രഘുവിന്റെയും പക്കൽ മൊബൈൽഫോൺ ഇല്ലാതിരുന്നത് അന്വേഷണത്തിന് തടസമായി.സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണത്തിൽ തിങ്കളാഴ്ച രാവിലെയാണ് അഞ്ചൽ മാവിള ഭാഗത്തുനിന്ന് രഘുവിനെ പൊലീസ് പിടികൂടിയത്. തുടർന്ന് ചെങ്ങാലിക്കോണം ഭാഗത്ത് ഒരു വീട്ടിൽ താമസിപ്പിച്ചിരുന്ന പെൺകുട്ടിയെയും കണ്ടെത്തി.

പൊലീസ് എത്തിയപ്പോൾ പെൺകുട്ടി തനിക്ക് നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി പൊട്ടിക്കരഞ്ഞു. പുറംലോകവുമായി ബന്ധപ്പെടാൻ അനുവദിക്കാതെ ഇയാൾ പെൺകുട്ടിയെ മൃഗീയപീഡനത്തിനിരയാക്കിയതായും വെളിപ്പെട്ടു. രണ്ട് തവണ വിവാഹിതനായ ഇയാൾക്ക് വിവാഹിതരായ മക്കളുമുണ്ട്. കഴിഞ്ഞ മാസം 20ന് ചാരുംമൂട്ടിലെ ബന്ധുവീട്ടിൽ ഭിന്നശേഷിക്കാരിയായ 8 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷമാണ് 19 കാരിയെയും കൊണ്ട് ഇയാൾ നാടുവിട്ടത്. അയൽ സംസ്ഥാനത്തേക്ക് കടക്കുവാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.