പെങ്ങളെ ആക്രമിച്ചത് ചോദ്യം ചെയ്ത യുവാവിന് നേരെ പോലീസിന്റെ പേക്കൂത്ത്, ലാത്തി ഓടിയും വരെ തല്ലി

കൂടൽമാണിക്യം ഉത്സവത്തിന് കുടുംബ സമേതം എത്തിയ യുവാവിന് നേരെ പോലീസിന്റെ ക്രൂര മർദ്ദനം. സഹോദരിമാരുടെ മുന്നിലിട്ട് ക്രൂരമായി മർദ്ധിച്ചതായിട്ടാണ് പരാതി. ഇരിങ്ങാലക്കുട, കാട്ടുങ്ങച്ചിറ എഎസ്ഐ തോമസിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. സംഭവത്തിൽ ഗുരുതര പരുക്കുകളേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ.

സഹോദരിമാരുമൊത്ത് ഉത്സവത്തിനെത്തിയ ഇരിങ്ങാലക്കുട ഐക്കരക്കുന്ന് സ്വദേശി രാജീവിനാണ് മർദ്ദനമേറ്റത്. വ്യാഴാഴ്‌ച്ച രാത്രിയാണ് സംഭവം. ഉത്സവത്തിനിടയിൽ കൂടെയുണ്ടായിരുന്ന സഹോദരിമാരെ ശല്യം ചെയ്ത യുവാക്കളെ രാജീവ് ചോദ്യം ചെയ്തിരുന്നു. വാക്കുതർക്കം ഉന്തും തള്ളുമായി മാറിയപ്പോഴേക്കും രാജീവിന്റെ സഹോദരനെത്തി പിടിച്ചു മാറ്റി. എന്നാൽ സ്ഥലത്ത് എത്തിയ പോലീസ് ശല്യം ചെയ്തവരെ പിടികൂടാതെ രാജീവിനെ മർദ്ദിക്കുകയായിരുന്നു. ഇരിങ്ങാലക്കുട, കാട്ടുങ്ങച്ചിറ സ്റ്റേഷനിലെ എഎസ്ഐ തോമസിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം അരങ്ങേറിയത്. ലാത്തി കൊണ്ട് രാജീവിനെ പൊതിരെ തല്ലി. ലാത്തി ഒടിഞ്ഞിട്ടും തല്ല് നിർത്തിയില്ല.

സഹോദരിമാരുൾപ്പെടെ പിടിച്ചു മാറ്റാൻ നോക്കിയിട്ടും പോലീസ് മർദ്ദനം നിർത്തിയില്ല. തുടർന്ന് തറയിൽ വീണ യുവാവിനെ വലിച്ചിഴച്ചു. മർദ്ദനത്തിനിടെ രാജീവിന്റെ തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റു. രക്തം വാർന്നൊഴുകിയിട്ടും പോലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ലെന്നും നാട്ടുകാർ പറയുന്നുണ്ട്. നിലവിൽ മർദ്ദനമേറ്റ രാജീവ്‌ തൃശൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. സംഭവത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുവാനാണ് രാജീവിന്റെയും കുടുംബത്തിന്റെയും തീരുമാനം.
ഇത് സംബന്ധിച്ച് കൂടുതൽ അറിയാൻ വീഡിയോ സ്റ്റോറി കാണുക.