ശക്തമായ കാറ്റിനും മഴക്കും സാധ്യത, കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ കടലിൽ പോകരുത്.

 

തിരുവനന്തപുരം/ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ ഒന്ന് വരെയും കര്‍ണാടക തീരങ്ങളില്‍ ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്ന് വരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. ഈ സാഹചര്യത്തില്‍ കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റ് പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

തിങ്കളാഴ്ച മുതല്‍ ജൂണ്‍ 29 വരെ കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ്‌നാട് തീരം അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലും ജൂണ്‍ 29 മുതല്‍ ജൂലൈ ഒന്ന് വരെ തെക്ക് കിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.

ചൊവ്വാഴ്ച മുതൽ മദ്ധ്യകേരളത്തിൽ കാലവർഷം കൂടുതൽ ശക്തിപ്രാപിക്കും. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലർട്ടാണ്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ്പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.