അതിരൂപതയുടെ സല്‍പേര് തിരിച്ചുപിടിക്കുക ദൗത്യം; വിശ്വാസികള്‍ സഹകരിക്കണം: ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്

കൊച്ചി: അതിരൂപതയുടെ നഷ്ടപ്പെട്ട സല്‍പേര് തിരിച്ചുപിടിക്കുക എന്നതാണ് തന്റെ ദൗത്യമെന്നും അതിന് എല്ലാവരുടെയും സഹകരണങ്ങള്‍ ആവശ്യമാണെന്നും പുതിയതായി ചുമതലയേറ്റ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ സ്ഥാനമേറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വത്തിക്കാനില്‍ നിന്നുള്ള നേരിട്ടുള്ള നിയമനം വഴിയാണ് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് അപ്പോസ്തലിക് അഡ്മിസ്‌ട്രേറ്ററായത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരിയായിരുന്നു നിലവിലെ അപ്പോസ്തലിക് അഡ്മിസ്‌ട്രേറ്റര്‍. സഭയുടെ ഭൂമി ഇടപാടുകളില്‍ ആലഞ്ചേരിയ്‌ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. ആലഞ്ചേരിയെ മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികര്‍ രംഗത്തെത്തിയത് അതിരൂപതയില്‍ വലിയ രീതിയിലുള്ള വിഭാഗീയതയും സൃഷ്ടിച്ചിരുന്നു.