വിജയരാഘവന്‍ വെറും വിജയരാഘവനല്ല ‘A’ വിജയരാഘവനാണ്, അഡ്വ. എ ജയശങ്കര്‍

എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെ നിശിതമായി വിമര്‍ശിച്ച് അഡ്വ എ. ജയശങ്കര്‍. യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ അതിക്രമത്തിനെതിരെ കെ.എസ്.യു സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ സമരത്തെ പരിഹസിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ നടത്തിയ പ്രസംഗത്തെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത്. രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയ കാര്യത്തെക്കുറിച്ചും ടിവി ചാനലുകളില്‍ വാര്‍ത്ത അവതരിപ്പിക്കുന്ന സ്ത്രീകള്‍ സാരിയുടുക്കുന്ന വിധമായാലും വിജയരാഘവന്‍ എന്തു പറയുമ്‌ബോഴും അറിയാതെ ‘എ’ വരുമെന്നാണ് അഡ്വ. എ ജയശങ്കര്‍ വിമര്‍ശിക്കുന്നത്. ‘എ’ വെറുമൊരു ഇനീഷ്യലല്ലെന്നും അത് ഒരു കാലത്ത് സിനിമാ നോട്ടീസിലും പോസ്റ്ററിലും വലിയ പ്രാധാന്യത്തോടെ അച്ചടിച്ചിരുന്ന അര്‍ത്ഥപൂര്‍ണമായ ഒരു ചുരുക്കെഴുത്താണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ പ്രസംഗം വിവാദമായ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗിച്ചിട്ടില്ലെന്ന് എ.വിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍, വെറും വിജയരാഘവനല്ല; A വിജയരാഘവനാണ്. സഖാവിനെ വിമര്‍ശിക്കുന്നവര്‍ അക്കാര്യം മറക്കരുത്.

‘A’ വെറുമൊരു ഇനീഷ്യലല്ല. അര്‍ത്ഥപൂര്‍ണമായ ഒരു ചുരുക്കെഴുത്താണ്. ഒരു കാലത്ത് സിനിമാ നോട്ടീസിലും പോസ്റ്ററിലും വലിയ പ്രാധാന്യത്തോടെ അച്ചടിച്ചിരുന്ന അതേ A.

സഖാവ് വിജയരാഘവന്‍ എന്തു പറയുമ്‌ബോഴും അറിയാതെ A വന്നു പോകും- രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയ കാര്യമായാലും, ടിവി ചാനലുകളില്‍ വാര്‍ത്ത അവതരിപ്പിക്കുന്ന സ്ത്രീകള്‍ സാരിയുടുക്കുന്ന വിധമായാലും.

ഇതൊന്നും അദ്ദേഹം ആക്ഷേപിക്കാന്‍ വേണ്ടി പറയുന്നതല്ല. നമ്മുടെ പാര്‍ട്ടി ചാനലിലും വാര്‍ത്ത അവതരിപ്പിക്കുന്ന വനിതാ സഖാക്കള്‍ പൊക്കിളിനു താഴെവെച്ചാണ് സാരി ഉടുക്കുന്നത്. ഈ നവോത്ഥാന കേരളത്തില്‍ അതൊന്നും വലിയ കാര്യമല്ല.

സഖാവ് വിജയരാഘവന്റെ വാമൊഴി വഴക്കത്തില്‍ A യ്ക്കുളള പ്രാധാന്യത്തെ പറ്റി മലയാള സര്‍വകലാശാലയില്‍ ഗവേഷണം നടക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങള്‍ ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധപ്പെടുത്താന്‍ ആലോചിക്കുന്നു.