പ്രതിഷേധിക്കുന്നത് ഇരുട്ടിന്റെ സന്തതികളാണ്: പോസ്റ്റര്‍ വിവാദത്തില്‍ മന്ത്രി എ കെ ബാലന്‍

പോസ്റ്റര്‍ വിവാദത്തില്‍ വൈകാരിക പ്രതികരണവുമായി മന്ത്രി എ കെ ബാലന്‍. പ്രതിഷേധിക്കുന്നത് ഇരുട്ടിന്റെ സന്തതികളാണെന്നും വര്‍ഗ ശത്രുക്കളെ ജനം തിരിച്ചറിയുമെന്നും മന്ത്രി ബാലന്‍ പറഞ്ഞു. സേവ് കമ്മ്യൂണിസത്തിന്റെ പേരില്‍ മന്ത്രിയുടെ വീടിന് മുന്നിലും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നിലു൦ പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിയുടെ ഭാര്യ ഡോ. പി. കെ ജമീലയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതിനെതിരെയാണ് പ്രതിഷേധം. രാഷ്ട്രീയത്തിലെ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നും തരൂർ മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ അനുവദിക്കരുതെന്നും പോസ്റ്ററിൽ പറയുന്നു. എന്നാൽ പോസ്റ്ററില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ശുദ്ധ ഭോഷ്‌കത്തരമാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടില്ല. പിബി അംഗീകരിച്ച സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം 10ാം തീയതിയാണുണ്ടാകുക. അതുവരെ നിര്‍ദേശങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. നാളെ ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ ആയിരിക്കും തീരുമാനം ഉണ്ടാകുക. ഒരു സ്ഥാനാര്‍ത്ഥിയെയും തീരുമാനിച്ചിട്ടില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.