യുവതിയ്ക്ക് മറ്റൊരു ബന്ധം, കൊലപാതകത്തിൽ ഭർത്താവിനും പങ്ക്, പതിനേഴുകാരൻ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്

ബെംഗളൂരു ∙ ഭക്ഷണം നൽകാത്തതിന് പതിനേഴുകാരൻ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. കൊലപാതകത്തിൽ യുവതിയുടെ ഭർത്താവിനും പങ്കെന്ന് കണ്ടെത്തൽ.

സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ നേത്ര (40) കഴിഞ്ഞ മാസം രണ്ടിനാണ് കൊലചെയ്യപ്പെട്ടത്. പ്രഭാതഭക്ഷണം നൽകാത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ അമ്മയെ മകൻ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടത്തിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത.

സംഭവത്തിനു പിന്നാലെ കെആർ പുര പൊലീസ് സ്റ്റേഷനിലെത്തി മകൻ സ്വയം കീഴടങ്ങി. ‘ഞാൻ എന്റെ അമ്മയെ കൊന്നു’ എന്ന് 17കാരൻ പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞത് ഉദ്യോഗസ്ഥരെയും ഞെട്ടിച്ചു. ചോദ്യം ചെയ്യലിൽ, അമ്മ തന്നെ നന്നായി പരിപാലിക്കുകയോ ഭക്ഷണം നൽകുകയോ ചെയ്തില്ലെന്ന് പതിനേഴുകാരൻ പൊലീസിനോട് പറഞ്ഞത്.

എന്നാൽ കൂടുതൽ അന്വേഷണത്തിലാണ് അച്ഛന്റെ പങ്കും പുറത്തുവന്നത്. മറ്റൊരാളുമായി നേത്ര അടുപ്പത്തിലാണെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു കൊലപാതകം. കൃത്യത്തിനു ഉപയോഗിച്ച ഇരുമ്പുവടിയിൽ നിന്ന് ചന്ദ്രപ്പയുടെ വിരലടയാളം ലഭിച്ചതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്.